Airport Attack Threat: ഡ്രോൺ ഉപയോഗിച്ച് വിമാനങ്ങൾ തകർക്കും; സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ
Kerala Airport Attack Threat: കേരളം ഉൾപ്പെടെ ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലും ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷയാണ് ഇതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്.

Representational Image
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും കനത്ത സുരക്ഷയിൽ. വിമാനങ്ങൾ ഡ്രോൺ ഉപയോഗിച്ച് തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം വന്നതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ സുരക്ഷ ഏർപ്പാടാക്കിയത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കൊച്ചി ആസ്ഥാനത്താണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ (ശനി) ഉച്ചയോടെയാണ് ഇ-മെയിൽ ഭീഷണി ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
കേരളം ഉൾപ്പെടെ ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലും ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷയാണ് ഇതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്. ഭീഷണി ലഭിച്ചതിന് പിന്നാലെ സുരക്ഷാസേനയുടെയും വിമാനകമ്പനികളുടെയും വിമാനത്താവള അധികൃതരുടെയും നേതൃത്വത്തിൽ സുരക്ഷാവിഭാഗം യോഗം ചേർന്നിരുന്നു.
തുടർന്ന് തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിൽ അധികൃതരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തുകയും ചെയ്തു. അതേസമയം ഏകദേശം ഒന്നരയോടെ ഭീഷണിയുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും എവിടെയും ഇല്ലെന്ന് ഉറപ്പുവരുത്തി. എന്നാൽ ബിസിഎഎസ് അധികൃതരുടെ നിർദേശപ്രകാരം 24 മണിക്കൂർ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷാപരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിന് ഉള്ളിലും പുറത്തും സുരക്ഷാസേനയുടെ നേതൃത്വത്തിൽ ശക്തമായ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളഉം ചെന്നൈ, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിലും 24 മണിക്കൂർ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയുടെ പുനർനിർമാണം ആരംഭിച്ചിരുന്നു. അതിനാൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടുമെന്നും അതിനാൽ ഈ സമയം വിമാനസർവീസ് ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.