Crime News: കാസർഗോഡ് സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്
CPM Leader Stabbed: കാസർഗോഡ് പുത്തിഗെയിൽ സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ സിപിഎം കക്കെപ്പൊടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാസർഗോഡ് സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്താൽ ശ്രമം. കാസർഗോഡ് പുത്തിഗെയിലാണ് സംഭവം. സിപിഎം കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഉദയകുമാറിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ മാസം 18ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. പുത്തിഗെ ഊജംപദാവിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ നിൽക്കുകയായിരുന്ന ഉദയകുമാറിനെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് വിവരം. ഊജംപദാവ് സ്വദേശികളായ ദാമോദരൻ, നാരായണൻ എന്നിവർ ചേർന്നാണ് ഉദയകുമാറിനെ ആക്രമിച്ചത്. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
സിഐടിയു പ്രവർത്തകൻ്റെ മരണത്തിൽ എട്ട് പ്രതികൾ കസ്റ്റഡിയിൽ
സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ എട്ട് എട്ട് പ്രതികൾ കസ്റ്റഡിയിൽ. റാന്നി പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസിൻ്റെ നടപടി. മഠത്തുംമൂഴിയിലുണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ പട്ടാളത്തറയിൽ ജിതിൻ ഷാജിയാണ് (33) കൊല്ലപ്പെട്ടത്. പുത്തൻവീട്ടിൽ പിഎസ് വിഷ്‌ണു (37) ആണ് ഒന്നാം പ്രതി. ഇയാളാണ് ജിതിനെ കുത്തിയത്. ഇയാൾ ഉൾപ്പെടെ 8 പ്രതികളെയും പോലീസ് പിടികൂടി.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ മഠത്തുംമൂഴിയിലുണ്ടായ സംഘർഷത്തിൽ ജിതിൻ്റെ ബന്ധുവായ അനന്തുവിനെ പ്രതികൾ ഉൾപ്പെട്ട സംഘം മർദ്ദിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം ജിതിനെ കുത്തി കൊലപ്പെടുത്തിയത്. കുത്തേറ്റ ജിതിനെ ആദ്യം പെരുനാട് പിഎച്ച്സി ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പി നിഖിലേഷ് കുമാർ (30), എസ് സുമിത്ത് (39), സരൺ മോൻ (32), ആരോമൽ (24), അഖിൽ സുശീലൻ (30) എം ടി മനീഷ് (30), മിഥുൻ മധു (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആദ്യ ഘട്ടത്തിൽ അഖിൽ, ശരൺ, ആരോമൽ എന്നീ മൂന്ന് പ്രതികൾ മാത്രമാണ് പിടിയിലായിരുന്നത്. പ്രതികളുടെ പക്കൽ നിന്ന് പോലീസ് ആയുധങ്ങൾ കണ്ടെത്തിയിരുന്നു.