Wild Elephant Attack: കാട്ടാന ആക്രമണം; ആനമതിൽ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം
Kannur Aaralam Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം വളരെ സങ്കടകരമാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ ആറളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാണ്.

തിരുവനന്തപുരം: കണ്ണൂർ ആറളം കാട്ടാന ആക്രമണത്തിൽ വകുപ്പുകളുടെ ഏകോപന പ്രവർത്തനത്തിന് കർശന നിർദേശം. വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആറളം ഫാമിലെ ആദിവാസി ദമ്പതികളാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ആറളം ഫാം 13-ാം ബ്ലോക്കിൽ വെച്ചാണ് ഇരുവരും കാട്ടാനയുടെ മുമ്പിൽ ചെന്നുപ്പെട്ടത്.
പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും അതിവേഗം പൂർത്തിയാക്കാനാണ് നിർദ്ദേശം. വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്താനും തുടർ നടപടികൾ സ്വീകരിക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡനും നിർദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടൻ നൽകുന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം വളരെ സങ്കടകരമാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ ആറളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാണ്. കശുവണ്ടി വിറ്റാണ് മരണപ്പെട്ട ദമ്പതികൾ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പതിവുപോലെ കശുവണ്ടി ശേഖരിക്കാൻ എത്തിയപ്പോഴാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി വന്യജീവി ആക്രമണത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. തൃശൂരിൽ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. താമര വെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (60) ആണ് മരിച്ചത്. കാട്ടിനുള്ളിൽ വനവിഭവം ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.