Kalamassery College Hostel Ganja Case : ഹോസ്റ്റൽ മുറിയിൽ കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും തൂക്കം നോക്കാനുള്ള ത്രാസും; മുഖ്യപ്രതിക്ക് സംരക്ഷണവുമായി SFI-യും KSU-വും
Kalammassery Polytechnic College Hostel Cannabis Case : രണ്ട് കിലോയോളം വരുന്ന കഞ്ചാവാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ നിന്നും പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കൊച്ചി (മാർച്ച് 14) : കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജിൻ്റെ പെരിയാർ എന്ന ആൺകുട്ടികളുടെ ഹോസ്റ്റലിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ പിടിയിലായ മുഖ്യപ്രതിയെ പിന്തുണയുമായി ഇടത്-വലത് വിദ്യാർഥി സംഘടനകൾ. ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിക്കപ്പെട്ട സംഭവത്തിൽ എസ്എഫ്ഐയും കെ എസ് യുവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് പഴിചാരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സംരക്ഷിക്കുന്ന നിലപാട് ഇരു സംഘടനങ്ങളും എടുത്തിരിക്കുന്നത്. 1.9 കിലോ കഞ്ചാവുമായി പിടിയിലായ തിരുവനന്തപുരം കുളത്തൂപ്പുഴ സ്വദേശി ആകാശ് നിരപരാധിയാണെന്നാണ് ഇരു വിദ്യാർഥി സംഘടനകളും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പോലീസ് റെയ്ഡിൽ എസ്എഫ്ഐ യൂണിയൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ മാർച്ച് 13-ാം തീയതി രാത്രി ഒമ്പത് മണിയോടെയാണ് കോളേജ് ഹോസ്റ്റലിൽ കളമശ്ശേരി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് മിന്നൽ പരിശോധന നടത്തിയത്. കോളേജിൽ ഹോളി ആഘോഷത്തിനായി എത്തിച്ച കഞ്ചാവ് ശേഖരണമാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് എത്തിക്കാനായി പണപ്പിരിവ് നടത്തിയെന്നും തൃക്കാക്കര എസ്പി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പോലീസിൻ്റെ പിടിയിലായ മൂന്ന് പ്രതികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതി ആകാശിന് പുറമെ എസ്എഫ്ഐയുടെ യൂണിയൻ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യൻ എന്നിവരെയാണ് അന്വേഷണം സംഘം പിടികൂടിയത്. ഇവരിൽ നിന്നും ഒമ്പത് ഗ്രാം കഞ്ചാവ് റെയ്ഡിൽ കണ്ടെത്തിയത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഈ മൂന്ന് പേർക്ക് പുറമെ വേറെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. അതിൽ രണ്ട് പേരെ പിന്നീട് പോലീസ് തിരിച്ചറിഞ്ഞു. മൂന്നാം വർഷം വിദ്യാർഥികളായ ആദിൽ, അനന്തു എന്നിവരാണ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഇവർ തങ്ങൾ കെ എസ് യു പ്രവർത്തകരാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
തങ്ങളെ കുടുക്കിയതാണെന്നാണ് എസ്എഫ്ഐ പ്രതികരിച്ചത്. പിന്നിൽ കെ എസ് യു ആണെന്നും ഇടത് സംഘടന ആരോപിക്കുന്നു. എന്നാൽ രണ്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയ ആകാശ് ഒരിക്കൽ പോലും കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും നിരപരാധിയാണെന്നുമാണ് എസ്എഫ്ഐക്കാർ മാധ്യമങ്ങളോട് പറഞ്ഞത്. സമാനമായ രാഷ്ട്രീയ ആരോപണം കെ എസ് യു പ്രവർത്തകർ നടത്തുമ്പോഴും മുഖ്യപ്രതിയായ ആകാശിന് സംരക്ഷണം നൽകുകയാണ് കോൺഗ്രസിന് വിദ്യാർഥി സംഘടന.
അതേസമയം ആരോ കുടുക്കിയതാണെന്നുള്ള വിദ്യാർഥി സംഘടനകളുടെ ആരോപണം തള്ളികൊണ്ട് പോലീസ് രംഗത്തെത്തി. മിന്നൽ പരിശോധനയുടെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിടുകയും ചെയ്തു. ഹോസ്റ്റലിൻ്റെ പിൻഭാഗത്തിലൂടെ താൽക്കാലിക ഗോവേണി ഘടിപ്പിച്ചാണ് അന്വേഷണസംഘം ഹോസ്റ്റൽ മുറിയിൽ പ്രവേശിച്ചത്. കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും മറ്റ് കൃമീകരണങ്ങളും, അളക്കാനുള്ള ചെറിയ ഇലക്ട്രേണിക് ത്രാസ് തുടങ്ങിയ പോലീസ് ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെത്തി.