Kalamassery Polytechnic Ganja Raid: കളമശേരി പോളിടെക്നിക്ക് ലഹരിക്കേസ്; പണമിടപാട് നടത്തിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം
Kalamassery Polytechnic Hostel Drug Raid: ഇയാളാണ് പണമിടപാട് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ മൂന്നാം വർഷം വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം. കൊല്ലം സ്വദേശിയായ വിദ്യാർത്ഥിക്കായാണ് തെരച്ചിൽ. ഇയാളാണ് പണമിടപാട് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.
അതേസമയം ലഹരിവേട്ട കേസിൽ ഇതുവരെ മൂന്ന് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥിയും കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ്, പൂർവ്വ വിദ്യാർത്ഥി ആഷിക്ക്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ആലുവ സ്വദേശി ഷാലിക് എന്നിവരെയാണ് പിടിക്കൂടിയത്. ആകാശിന്റെ മുറിയിൽ നിന്നാണ് 1.909 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ആകാശിന് കഞ്ചാവ് കൈമാറിയത് ആഷിക്കാണ്. ഷാലികിന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടൽ.
Also Read:കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരം പോലീസ് പിടിക്കൂടിയത്. സംഭവത്തിൽ രണ്ട് എഫഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21)-ും രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളായ ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. മറ്റു രണ്ട് പേരിൽ നിന്ന് ചെറിയ അളവിൽ മാത്രമേ കഞ്ചാവ് പിടിച്ചെടുത്തത്. അതുകൊണ്ട് അഭിരാജിനെയും ആദിത്യനെയും പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
എസ്എഫ്ഐ നേതാവാണ് അറസ്റ്റിലായ അഭിരാജ്. ഇയാൾ യൂണിയന്‍ ജനറൽ സെക്രട്ടറിയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പുറത്താക്കി. ശനിയാഴ്ച ചേർന്ന കോളേജ് യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. അഭിരാജിനെ പുറത്താക്കിയെന്നും ഇപ്പോൾ എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് വ്യക്തമാക്കി.