Asha Workers Protest: ‘വീണ ജോർജ് പിണറായി വിജയന് പഠിക്കുന്നു’; മന്ത്രി ആശമാരെ പിന്നിൽ നിന്ന് കുത്തിയെന്ന് കെ സുധാകരൻ
K Sudhakaran - Veena George: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെ സുധാകരൻ. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ടാണ് കെ സുധാകരൻ ആരോഗ്യമന്ത്രിയെ വിമർശിച്ചത്.

ആരോഗ്യമന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വീണ ജോർജ് പിണറായി വിജയന് പഠിക്കുകയാണെന്നും മന്ത്രി ആശമാരെ പിന്നിൽ നിന്ന് കുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഓർമ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിശ്ചയിച്ചിരുന്ന ഡൽഹി പരിപാടിയാണ് മന്ത്രി ആശാ വർക്കാർമാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത് എന്ന് കെ സുധാകരൻ ആരോപിച്ചു. ഫെബ്രുവരി 10 മുതൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് പ്രതീക്ഷ നൽകിയ ശേഷം അവരെ പിന്നിൽ നിന്ന് കുത്തി. മന്ത്രിയുടെ ഓഫീസാണ് കേന്ദ്രമന്ത്രിയെ കാണാൻ പോവുകയാണ് പ്രചരിപ്പിച്ചത്. അത് നടക്കാതെ വന്നപ്പോൾ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അധ്വാനിക്കുന്ന സ്ത്രീസമൂഹത്തിൻ്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ കഴിയാത്ത വിധം മന്ത്രി മാറിപ്പോയി. ആരോഗ്യമന്ത്രി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ഇവർ കേരളത്തിന് അപമാനമാണ് എന്നും സുധാകരൻ കുറ്റപ്പെടുത്തി.




സമരത്തെ കേന്ദ്രവും കണ്ടില്ലെന്ന് നടിക്കുകയാണ്. സമരക്കാരെ പലതവണ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇപ്പോൾ വരാറില്ല. തീരുമാനവുമായി വന്നാൽ മതിയെന്ന് ആശമാർ ആവശ്യപ്പെട്ടതിന് ശേഷം അദ്ദേഹം സമരക്കാരെ സന്ദർശിച്ചിട്ടില്ല. എന്നാൽ, കോൺഗ്രസ് സമരക്കാർക്കൊപ്പം അടിയുറച്ചുനിൽക്കും. പട്ടിണിയിൽ നട്ടം തിരിയുന്ന ക്യൂബയിൽ നിന്ന് എന്താണ് കൊണ്ടുവന്നതെന്ന് മന്ത്രി പറയണം. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും വർധിച്ചതിനാൽ ക്യൂബ മെയ് ദിന പരേഡ് പോലും ഉപേക്ഷിച്ചു. ഏകകക്ഷി സമ്പ്രദായത്തിലൂടെ കുളമായ രാജ്യമാണ്. രണ്ട് വർഷം മുൻപാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ ക്യൂബയിലേക്ക് പഠിക്കാൻ പോയത്. പിണറായി വിജയന്‍ കുറേ കാര്യങ്ങള്‍ ക്യൂബൻ സന്ദർശനത്തിൽ പഠിച്ചു. അതു നടപ്പാക്കിയാണ് കേരളം ക്യൂബയുടെ അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.