Jesna Missing Case: സിബിഐയുടെ നുണ പരിശോധന ഇന്ന്, ലോഡ്ജ് ജീവനക്കാരിയുടെ അനുമതി വാങ്ങി
Jesna Missing Case update : വിശദമായി ഇവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. നാലരമണിക്കൂറോളമാണ് ജീവനക്കാരിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞത്. അതേസമയം ജോലിയിൽ നിന്നും ഇവരെ പിരിച്ച് വിട്ടതിനുള്ള അമർഷത്തിലാണ് ജീവനക്കാരി ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയതെന്നാണ് ലോഡ്ജ് ഉടമ പറയുന്നത്.

Jesna Missing Case | Credits
കോട്ടയം : ജെസ്ന കേസിൽ നിർണായക നീക്കത്തിലേക്ക് നീങ്ങുകയാണ് സിബിഐ. കുറച്ച് കാലങ്ങൾക്ക് ശേഷം കേസിലുണ്ടായ വഴിത്തിരുവിൽ പുതിയ തുമ്പുണ്ടാക്കാം എന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ജെസ്നയെ കാണാതാകുന്നതിന് മുൻപ് മുണ്ടക്കയത്തെ ലോഡ്ജിൽ കുട്ടിയെ കണ്ടെന്ന അവിടുത്തെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് കേസിൽ പുതിയ വഴിത്തിരിവ്.
വിശദമായി ഇവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. നാലരമണിക്കൂറോളമാണ് ജീവനക്കാരിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞത്. അതേസമയം ജോലിയിൽ നിന്നും ഇവരെ പിരിച്ച് വിട്ടതിനുള്ള അമർഷത്തിലാണ് ജീവനക്കാരി ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയതെന്നാണ് ലോഡ്ജ് ഉടമ പറയുന്നത്. എന്തായാലും ഇവരെ നുണ പരിശോധനയ്ക്ക് വിധേയയാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് വിശ്വസിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണു കാണാതായത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിലെ വീട്ടിൽ നിന്നായിരുന്നു തീരോധാനം. ആദ്യ ഘട്ടത്തിൽ ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസിൽ തുമ്പുണ്ടാക്കാനായില്ല.
കൂടത്തായി കേസിലൂടെ പ്രശസ്തനായ എസ്പി കെജി സൈമൺ കേസ് ഏറ്റെടുത്തത് വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകും മുൻപ് അദ്ദേഹം റിട്ടയർഡ് ആയി. കോവിഡ് വ്യാപിച്ചതും അന്വേഷണം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാക്കി. പിന്നീടാണ് സിബിഐയിലേക്ക് കേസ് എത്തിയത്. നിലവിൽ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.