IB Officer Death Case: ‘ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു, ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു; മേഘയ്ക്ക് സംഭവിച്ചതെന്ത്?
രാത്രി ഒൻപത് മണിക്ക് കഴിക്കാന്‍ പോയ സമയം മേഘ പെട്ടന്ന് പൊട്ടിക്കരഞ്ഞെന്നാണ് സഹപ്രവർത്തകർ പറയുന്നത്. എന്നാൽ എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് കുറച്ച് നേരം റെസ്റ്റ് റൂമില്‍ വിശ്രമിച്ച ശേഷം വീണ്ടും ജോലി തുടര്‍ന്നു. രാത്രി മുഴുവന്‍ ദുഖിതയായാണ് കാണപ്പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ആരോപണ വിധേയനായ ഐ.ബി ഉദ്യോഗസ്ഥൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായുള്ള പ്രണബന്ധം തകർന്നതിലുള്ള നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന സുകാന്ത് കഴിഞ്ഞ കുറച്ച് ദിവസമായി ലീവിലുമാണ്. ഇതിനിടെയിൽ മേഘയുടെ അവസാന നിമിഷങ്ങളില്‍ സംഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ് പോലീസ്.
മരിക്കുന്നതിനു തലേദിവസം മേഘയ്ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. വൈകുന്നേരം ആറ് മണിക്കാണ് ഡ്യൂട്ടി തുടങ്ങിയത് രാജ്യാന്തര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലാണ് ജോലി നോക്കിയത്. രാത്രി ഒൻപത് മണിക്ക് കഴിക്കാന്‍ പോയ സമയം മേഘ പെട്ടന്ന് പൊട്ടിക്കരഞ്ഞെന്നാണ് സഹപ്രവർത്തകർ പറയുന്നത്. എന്നാൽ എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് കുറച്ച് നേരം റെസ്റ്റ് റൂമില്‍ വിശ്രമിച്ച ശേഷം വീണ്ടും ജോലി തുടര്‍ന്നു. രാത്രി മുഴുവന്‍ ദുഖിതയായാണ് കാണപ്പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ രാവിലെ ഏഴ് മണിക്ക് ജോലി സ്ഥലത്ത് നിന്ന് ഇറങ്ങി. ഈ സമയത്ത് അമ്മയെ വിളിച്ചു. ഭക്ഷണം വാങ്ങിച്ച് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുന്നതായുമുള്ള പതിവ് സംസാരം മാത്രമായിരുന്നു ആ ഫോണ്‍ വിളിയില്‍. മറ്റൊരു കാര്യവും സംസാരിച്ചില്ലെന്നും ആകെ 62 സെക്കന്‍റ് മാത്രമേ സംസാരിച്ചുള്ളുവെന്നും അമ്മ പറയുന്നു.
ഇതിനു ശേഷമാണ് ചാക്കയിലെ റയില്‍വേ ട്രാക്കിലേക്ക് മേഘ നടന്നത്. ഇതിനിടെ 4 തവണ സുകാന്തും മേഘയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. എല്ലാ വിളികളും 25 സെക്കന്‍റില്‍ താഴെ മാത്രമാണ്. അവസാനത്തെ കോള്‍ 8 സെക്കന്‍റ് മാത്രമാണ് നീണ്ട് നിന്നത്.