IB Officer Megha Death: ‘നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫോൺ വിളിച്ച് നടന്നു, ട്രെയിൻ കണ്ട് ട്രാക്കിന് കുറുകെ കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത
IB Officer Megha's Death: . തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്. അതേസമയം സംഭവസമയത്ത് ആരോടാണ് ഫോണിൽ മേഘ സംസാരിച്ചതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് വച്ചാണ് ട്രെയിൻ തട്ടിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തുടർന്ന് ട്രാക്കിലൂടെ ഫോൺ വിളിച്ച് നടക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിൻ വന്നത് . ഉടനെ മേഘ ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്. അതേസമയം സംഭവസമയത്ത് ആരോടാണ് ഫോണിൽ മേഘ സംസാരിച്ചതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
Also Read:മലയാളി ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ
അതേസമയം അപകടത്തിൽ ട്രെയിൻ തട്ടി ഫോൺ പൂർണമായും തകർന്ന നിലയിലാണ്. ഇതിനാൽ സൈബർ പോലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
ഫൊറൻസിക് സയൻസ് വിദ്യാർത്ഥിയായിരുന്ന മേഘ കഴിഞ്ഞ വർഷമാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. ഒരു മാസം മുൻപാണ് കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. അതേസമയം മേഘയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാനസിക വിഷമങ്ങൾ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.