Hotel Owner Attacked: ‘ചിക്കന്‍കറിക്ക് ചൂടില്ല’! നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം
Hotel Owner was Attacked in Neyyattinkara: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെ സജിൻദാസും സംഘവും ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തർക്കത്തിനൊടുവിൽ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു.

തിരുവനന്തപുരം: ചിക്കൻകറിക്ക് ചൂടില്ലെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം. നെയ്യാറ്റിന്‍കര അമരവിളയ്ക്ക് സമീപത്തെ പുഴയോരം ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ഹോട്ടൽ ഉടമ ദിലീപിനാണ് പരിക്കേറ്റത്. ഇന്ന് (ശനി) രാത്രിയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്‍ദാസ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെ സജിൻദാസും സംഘവും ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തർക്കത്തിനൊടുവിൽ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ദിലീപിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഒന്‍പത് പേര്‍ അടങ്ങുന്ന സംഘമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എത്തി ആക്രമിച്ചത്.
ഇതിനു പിന്നാലെയാണ് മർദിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തി ദിലീപ് പരാതി നൽകിയത്. സജിന്‍ദാസ്, പ്രവീണ്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഒന്‍പതു പേര്‍ക്കെതിരെയാണ് ദിലീപ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ നൽകിയില്ലെന്ന് പറഞ്ഞ് ക്ഷേത്ര ഭാരവാഹിയേയും ഭാര്യയേയും മർദിച്ചതായി പരാതി ലഭിച്ചത്. ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ സൗത്ത് പോലീസ് കേസെടുത്തിരുന്നു.