Munambam Judicial Commision: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Munambam Judicial Commision: ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മെയ് 27ന് ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊച്ചി: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മെയ് 27ന് ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കിയിട്ടില്ല. വേനലധിക്കുശേഷം ജൂണിൽ ഈ അപ്പീൽ പരിഗണിക്കും. വിശദമായ വാദം കേട്ടതിന് ശേഷം ഉത്തരവ് പുറപ്പെടുവിക്കും. എന്നാൽ അത് വരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷന്റെ ശുപാർശകൾ ഇപ്പോൾ സർക്കാരിന് നടപ്പാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാർശകൾ നടപ്പാക്കേണ്ടത്.
ALSO READ: പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി; അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷന്റെ പ്രവർത്തനമാണ് നിർത്തി വച്ചിരുന്നത്. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് മുന്നേ കണ്ടെത്തിയത് ആണെന്നും നിലവിൽ വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. രണ്ട് മാസം കമ്മീഷൻ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ മെയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബിൽ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി വന്നാലും കേസിൽ തീരുമാനമെടുക്കുന്നത് കോടതിയാകുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ വ്യക്തമാക്കി.