Adv. PG Manu Death: അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി; സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍
Adv. PG Manu Found Dead: ജാമ്യത്തിലിറങ്ങിയതിന് ശേഷം മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മനുവും കുടുംബവും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതില്‍ മനു മനോവിഷമത്തിലായിരുന്നു

കൊല്ലം: സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൊല്ലത്ത് എത്തിയതായിരുന്നു. എറണാകുളം പിറവം സ്വദേശിയാണ്. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാനാണ് മനു കൊല്ലത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു മനു. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വച്ച് ഉപദ്രവിച്ചെന്നാണ് പരാതി. ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും, അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസ് കേസിനെ തുടര്‍ന്നാണ് മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചത്.
പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം നിയമസഹായം തേടിയെത്തിയ പീഡനക്കേസിലെ അതിജീവിതയെ മനു പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. കോടതി നിര്‍ദ്ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ കീഴടങ്ങാത്തതിനെ തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിന്നീട് മനു കീഴടങ്ങി. കേസില്‍ ജാമ്യത്തിലായിരുന്നു ഇയാള്‍.
Read Also : Rahul Mamkootathil: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്




ജാമ്യത്തിലിറങ്ങിയതിന് ശേഷം മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മനുവും കുടുംബവും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതില്‍ മനു മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും കരുതുന്നു. ജൂനിയര്‍ അഭിഭാഷകരാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ട് മനുവിനെ കിട്ടാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലെത്തി അന്വേഷിച്ചത്.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )