Fake Bomb Threat at Wayanad Collectorate: വയനാട് കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്ക്വാഡും
ചൊവ്വാഴ്‌ച കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. പത്തനംതിട്ട കളക്ട്രേറ്റിന് നേരെയാണ് ആദ്യം ബോംബ് ഭീഷണി ഉണ്ടായത്.

വയനാട് കലക്ടറേറ്റ്
വയനാട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കലക്ടറേറ്റുകൾക്ക് പിന്നാലെ വയനാട് കലക്ടറേറ്റിലും ബോംബ് ഭീഷണി. ഇന്ന് (ബുധനാഴ്ച) രാവിലെയാണ് ഔദ്യോഗിക ഇമെയിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ മെയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത് കുറച്ച് സമയം മുമ്പാണ്. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയും പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ സംശാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചൊവ്വാഴ്‌ച കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. പത്തനംതിട്ട കളക്ട്രേറ്റിന് നേരെയാണ് ആദ്യം ബോംബ് ഭീഷണി ഉണ്ടായത്. രാവിലെ 6.45ഓടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലേക്ക് ഭീഷണി സന്ദേശം വരികയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് പുറത്താക്കിയ ശേഷം ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് പരിശോധന നടത്തിയെങ്കിലും സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലാവുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം കളക്ട്രേറ്റിന് നേരെയും ബോംബ് ഭീഷണി ഉണ്ടായി. ഇമെയിൽ വഴി തന്നെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും കലക്ടറേറ്റിലെത്തി പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന് മുൻവശത്തുണ്ടായിരുന്ന കൂറ്റൻ തേനീച്ച കൂട് ഇളകി സബ് കളക്ടർ ഒ വി ആൽഫ്രഡിനും, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കും, കളക്ടറേറ്റ് ജീവനക്കാർക്കും ഉൾപ്പടെ കുത്തേറ്റിരുന്നു. എന്നാൽ അവിടെയും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് വൈകീട്ടോടെ കൊല്ലം കളക്ട്രേറ്റിന് നേരെയും ബോംബ് ഭീഷണി വന്നു. കളക്ടർക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തി. അതേസമയം, ബോംബ് ഭീഷണി സന്ദേശങ്ങളെല്ലാം അയച്ചത് ഒരാൾ തന്നെയാണോയെന്ന് പോലീസ് പരിശോധിക്കുകയാണ്. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.