Ettumanoor Shiny Death: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Ettumanoor Mother and Children Death Case Updates: ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ച് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊച്ചി: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനായി ആവശ്യപ്പെട്ടിരുന്നു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്ന് കാണിച്ച് ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഷൈനിയുടെ അച്ഛൻ കുര്യാക്കോസും നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. നേരത്തെ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് നോബി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നോബി ലൂക്കോസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ച് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഇവർ മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ച് പുലർച്ചയോടെ ആയിരുന്നു സംഭവം.
ഭർത്താവിനോട് പിണങ്ങി കഴിഞ്ഞ ഒമ്പത് മാസമായി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളും, ബി.എസ്.സി നേഴ്സ് ആയി ജോലി ലഭിക്കാതിരിക്കുന്നതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസും ഇവാനയ്ക്ക് പത്ത് വയസുമായിരുന്നു പ്രായം.
സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഏറ്റുമാനൂർ പോലീസ് ആയിരുന്നു കേസെടുത്തത്. അതേസമയം, നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനിൽ നോബിക്കെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. നോബിയുടെ അമ്മയും കേസിൽ പ്രതിയാണ്. ഇതിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.