Elephant Turns Violent: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഒരാൾക്ക് ഗുരുതര പരിക്ക്
Elephant Runs Amok :പട്ടാമ്പി പഴയ കെഎസ്ആർടിസി സ്റ്റേഷന് പരിസരത്ത് നിന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ ആന ഓടി. ഈ സമയത്ത് പാപ്പാൻമാർ ആനയുടെ വാലിൽ തുങ്ങി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് ആന വിരണ്ടോടിയത്. പേരുർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ചൂരക്കോട് ഭാഗത്ത് നിന്നും വന്ന ആഘോഷക്കമ്മിറ്റിയുടെ ആനയിടഞ്ഞത്. പാപ്പാൻമാർ ആനയെ ഉടൻ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴുവായി.
പട്ടാമ്പി പഴയ കെഎസ്ആർടിസി സ്റ്റേഷന് പരിസരത്ത് നിന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ ആന ഓടി. ഈ സമയത്ത് പാപ്പാൻമാർ ആനയുടെ വാലിൽ തുങ്ങി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആനപ്പുറത്ത് മൂന്ന് പേർ ഉണ്ടായിരുന്നു. ഇവര്‍ താഴെ വീഴാതെ ആനപ്പുറത്ത് പിടിച്ചിരിക്കുകയായിരുന്നു. പിന്നീട് താഴെയിറക്കുകയായിരുന്നു. ആന വിരണ്ട് ഓടുന്നത് കണ്ട് പരിഭ്രാന്തിയിലായ ജനക്കൂട്ടം ഓടുകയും നിരവധി പേർ തിക്കിലും തിരക്കിലും പെട്ട് താഴെ വിഴുകയും ചെയ്തു.
അതേസമയം പട്ടാമ്പി ഗവ.യുപി. സ്‌കൂളിന്റെ ഗേറ്റ് എടുത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യ വയസ്കന് പരിക്കേറ്റു. ഇയാളുടെ കാലിൽ ഗേറ്റിന്റെ കമ്പി തുളച്ച് കയറുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുക്കാരും അഗ്നിശമനസേനാവിഭാഗവും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആന തിരക്ക് കണ്ട് പേടിച്ച് ഓടിയതാണെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും പാപ്പാൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം കൂറ്റനാട് നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന വിരണ്ട് പാപ്പാനെ കുത്തിക്കൊന്നിരുന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ (50) ആണ് കൊല്ലപ്പെട്ടത്. വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയാണ് കുത്തിയത്. ആന വിരണ്ടോടിയ സമയത്ത് തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് കുത്തേൽക്കുന്നത്. നിരവധി വാഹനങ്ങളും ആന നശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതിനു പുറമെ കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലും ഉത്സവത്തിനിടെ ആന ഇടഞ്ഞിരുന്നു. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ബ്രമണിയം വീട്ടിൽ ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ നിരവധി വാഹനങ്ങൾ നശിപ്പിച്ചു. സ്കൂട്ടർ ഉൾപ്പടെ എടുത്തെറിയുന്ന ആനയുടെ വീഡിയോ പുറത്തു വന്നിരുന്നു. പോലീസ് ഉൾപ്പടെ ഉടൻ സ്ഥലത്തെത്തിയിരുന്നു.