5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PP Divya: പിപി ദിവ്യക്കെതിരെ സംഘടന നടപടിക്ക് ഒരുങ്ങി സിപിഎം; പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യത

CPM to Take Action Against PP Divya: പോലീസ് റിപ്പോർട്ട് പിപി ദിവ്യക്കെതിരായതോടെ സംഘടന നടപടിക്ക് സിപിഎം. ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

PP Divya: പിപി ദിവ്യക്കെതിരെ സംഘടന നടപടിക്ക് ഒരുങ്ങി സിപിഎം; പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യത
പി പി ദിവ്യ (Image Credits: PP Divya Facebook)
nandha-das
Nandha Das | Published: 25 Oct 2024 08:44 AM

കണ്ണൂർ: പോലീസ് റിപ്പോർട്ട് എതിരായതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം. പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്തൽ ഉൾപ്പടെ കടുത്ത നടപടികളാണ് ചർച്ചയിൽ. എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ ദിവ്യ നൽകിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വന്നതോടെയാണ് നടപടിക്ക് ഒരുങ്ങുന്നത്. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

പാർട്ടി സമ്മേളനം നടക്കുന്ന കാലമായതിനാൽ അത് കഴിഞ്ഞ് മതി അച്ചടക്ക നടപടി എന്ന് തീരുമാനിച്ചിരുന്നെങ്കിലും, വിഷയം രൂക്ഷയമായതോടെ ഉടൻ നടപടിയെടുക്കാനാണ് പാർട്ടി നീക്കം. പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യാഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതിൽ തീർപ്പ് വരുന്നതോടെ പാർട്ടി നടപടിയുമുണ്ടാകും. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ.

യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ എഡിഎം ആത്മഹത്യ ചെയ്തത് സിപിഎമ്മിന് ഒരു തിരിച്ചടിയായെങ്കിലും, ദിവ്യയെ പൂർണമായും തള്ളിപ്പറയാൻ പാർട്ടി തയ്യാറായിരുന്നില്ല. എന്നാൽ, ദിവ്യ ആസൂത്രിതമായി എഡിഎമ്മിനെ വ്യക്തിഹത്യ നടത്തിയെന്ന പോലീസ് റിപ്പോർട്ട് വന്നതോടെ, ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി വിശദീകരണം തേടുകയായിരുന്നു. കൂടാതെ, അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരായി അന്വേഷണത്തോട് സഹകരിക്കാൻ സിപിഎം ദിവ്യയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

ALSO READ: നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തൽ

കളക്ടർ വിളിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തെന്നും, നല്ല ഉദ്ദേശ്യത്തോട് കൂടി മാത്രമാണ് അഴിമതി കാര്യം ചൂണ്ടിക്കാട്ടിയതെന്നുമായിരുന്നു ദിവ്യയുടെ വാദം. എന്നാൽ, പോലീസ് അന്വേഷണത്തിൽ ഇതെല്ലാം തെറ്റാണെന്നും, ദിവ്യയാണ് യോഗത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കാൻ കലക്ടറോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതെന്നും വ്യക്തമായി. ദിവ്യയുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ തെളിഞ്ഞത്.

തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ മുൻ‌കൂർ ജാമ്യഹർജിയിൽ, കളക്ടറുടെ ക്ഷണപ്രകാരമാണ് ചടങ്ങിൽ പങ്കെടുത്തെന്നായിരുന്നു ദിവ്യ പറഞ്ഞത്. രാഷ്ട്രീയ താത്പര്യ പ്രകാരമാണ് തന്നെ പ്രതിചേർത്തെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യമറിയിച്ച് ദിവ്യ കളക്ടർ അരുൺ കെ വിജയനുമായി 50 സെക്കന്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത് ദിവ്യക്ക് തിരിച്ചടിയായി.

Latest News