Kannur Wild Elephant Attack: ആറളം കാട്ടാന ആക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം; ആദ്യഗഡു ഇന്ന് കൈമാറും
Compensation for Elephant Attack Victims in Kannur: ആദ്യഗഡുവായ പത്ത് ലക്ഷം ഇന്ന് വിതരണം ചെയ്യാനും ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചു. ബാക്കിതുക വൈകാതെ നൽകും. ഒരാൾക്ക് പത്ത് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം.

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആദ്യഗഡുവായ പത്ത് ലക്ഷം ഇന്ന് വിതരണം ചെയ്യാനും ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചു. ബാക്കിതുക വൈകാതെ നൽകും. ഒരാൾക്ക് പത്ത് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം.
കളക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, റൂറൽ പോലീസ് മേധാവി അനൂജ് പലിവാൽ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖല സി.സി.എഫ്. കെ.എസ്.ദീപ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Also Read:ആറളം കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആറളത്ത് യുഡിഎഫ് ബിജെപി ഹർത്താൽ
അതേസമയം വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ഉച്ചയ്ക്കുശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആറളം ഗ്രാമപ്പഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. ഉദ്യോഗസ്ഥതലത്തിൽ യോഗം രാവിലെ കളക്ടർ വിളിച്ചു. പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് യോഗം നിർദേശം നൽകി.
ഇന്നലെ ഉച്ചയോടെയാണ് ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെ കാട്ടാന ആക്രമിച്ചത്. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് സംഭവം. ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് സംഭവസ്ഥലത്ത് അരങ്ങേറിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ ചർച്ചയ്ക്കൊടുവിൽ അർധരാത്രിയോടെയാണ് ദമ്പതികളുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.