Sooranad Rajashekaran: മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
Sooranad Rajasekharan Passes Away: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെ നാലരയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെ നാലരയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹം വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററുമായിരുന്നു. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് വീട്ടുവളപ്പിൽ വെച്ച് നടക്കും.
1949ൽ പി എൻ രാഘവൻ പിള്ളയുടെയും കെ ഭാർഗ്ഗവിയമ്മയുടെയും മകനായി കൊല്ലത്തെ ശൂരനാട്ടായിരുന്നു രാജശേഖരൻ ജനിച്ചത്. കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളായ രാജശേഖരൻ രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
ALSO READ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി; എടപ്പാൾ സ്വദേശിനിയിൽ നിന്ന് തട്ടിയത് 93 ലക്ഷം രൂപ, പ്രതി പിടിയിൽ
നിലവില്‍ എറണാകുളത്തെ ആശുപത്രിയിലാണ് മൃതദേഹം. രാവിലെ 11 മണിയോടെ ഭൗതികശരീരം അദ്ദേഹത്തിന്റെ സ്വന്തം നാടായ കൊല്ലം ചാത്തന്നൂരിലെത്തിക്കും. നേരത്തെ അദ്ദേഹം നിര്‍ദേശിച്ചിരുന്നത് പ്രകാരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.