CMRL Pay Off Case: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ഇന്നറിയാം, നിര്‍ണായക വിധി
Exalogic-CMRL Monthly Pay Off Case: വീണ വിജയന്റെ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നാണ് ആരോപണം. ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വാദം. വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോയെന്ന് ഇന്നറിയാം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഗിരീഷ് ബാബു എന്നിവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സിഎംആര്‍എല്ലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നതിനിടെ ഗിരീഷ് മരിച്ചിരുന്നു. തുടർന്ന് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വിഷയം പരിശോധിച്ചത്. മുഖ്യമന്ത്രിയടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി സമര്‍പ്പിച്ചത്.




വീണ വിജയന്റെ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നാണ് ആരോപണം. ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വാദം. വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45ന് വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്.
സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ബോർഡിൻ്റെ കണ്ടെത്തൽ. സിഎംആർഎൽ രാഷ്ടീയക്കാർടക്കം 132 കോടി നൽകിയെന്നും ആരോപണമുണ്ട്.