Masappadi Case: മാസപ്പടിക്കേസ് വിചാരണക്കോടതിയിലേക്ക്; വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടന്‍ സമന്‍സ്
CMRL Masappadi Case: കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കും. കമ്പനികൾ ഉൾപ്പെടെ 13 പേരാണ് പ്രതി സ്ഥാനത്തുള്ളത്. വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും 2.7 കോടി രൂപ അനധികൃതമായി നേട്ടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്

കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം വിചാരണക്കോടതിയിലേക്ക്. എറണാകുളം ജില്ലാകോടതിയിൽ സമർപ്പിച്ച കുറ്റപത്രം വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്കായി കൈമാറി. വിചാരണക്കോടതി ഏഴിന് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. കുറ്റപത്രത്തില്‍ പ്രാഥമികവാദം കേട്ട ശേഷം പ്രതിസ്ഥാനത്തുള്ളവര്‍ക്ക് മസന്‍സ് അയക്കും. ഇതിനെല്ലാം ശേഷം വിചാരണഘട്ടത്തിലേക്ക് കടക്കും. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ വിവാദ ഡയറിയും കുറ്റപത്രത്തിനൊപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
വീണാ വിജയൻ, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി, ശശിധരൻ കർത്ത തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടൻ സമൻസ് അയക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് ഇന്നലെ വൈകുന്നേരമാണ് കുറ്റപത്രം കൈമാറിയത്.




കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കും. കമ്പനികൾ ഉൾപ്പെടെ 13 പേരാണ് പ്രതി സ്ഥാനത്തുള്ളത്. വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും 2.7 കോടി രൂപ അനധികൃതമായി നേട്ടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
അതേസമയം, മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. പിണറായി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.