നിധി ഇനി ശിശു ക്ഷേമ സമിതിയിൽ; കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കളുപേക്ഷിച്ച കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു
CWC to receive baby girl ‘Nidhi’:ഈ വർഷം ജനുവരിയിലാണ് പ്രസവിച്ച ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഉപേക്ഷിച്ച് ഝാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനും അമ്മയും കടന്നുകളഞ്ഞത്.

കൊച്ചി: കൊച്ചിയിൽ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കളുപേക്ഷിച്ച കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ ആശുപത്രി സൂപ്രണ്ടും ഒപ്പുവെച്ചു. ഇതോടെ എറണാകുളം ജനറൽ ആശുപത്രിയില്‍നിന്ന നഴ്സമാരായ അമ്മമാരോട് യാത്രപറഞ്ഞ് പോകുകയാണ് നിധി എന്ന രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ്. നിധി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ശിഷു ക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിലാകും കുഞ്ഞിനെ പാർപ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും. ഈ വർഷം ജനുവരിയിലാണ് പ്രസവിച്ച ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഉപേക്ഷിച്ച് ഝാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനും അമ്മയും കടന്നുകളഞ്ഞത്.
കോട്ടയം ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. ജനിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മംഗളേശ്വറും രഞ്ജിതയും തിരികെ ജാർഖണ്ഡിലേക്ക് പോയത്. ഇതിനു ശേഷം ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ മന്ത്രി വീണാജോര്‍ജ് നിര്‍ദേശിച്ചത്.
Also Read:വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലായിരുന്നു ചികിത്സ. 900 ഗ്രാം ഭാരം മാത്രമായിരുന്നു ഇവിടെ എത്തിക്കുമ്പോൾ കുഞ്ഞിനുണ്ടായത്. തുടർന്ന് ഓക്സിജനും രക്തവും മില്‍ക്ക് ബാങ്കില്‍നിന്നു മുലപ്പാലും നല്‍കി കുഞ്ഞിനെ സാധാരണ അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ കുഞ്ഞിന് രണ്ടരകിലോ ഭാരമുണ്ട്.
എന്നാൽ രണ്ടര മാസത്തോളം നിധിക്ക് കാവലായ നഴ്‌സുമാർക്ക് കുഞ്ഞ് വിട്ടുപോകുന്നതിൽ നല്ല വിഷമമുണ്ടെന്നാണ് നഴ്‌സ് രമ്യ മാതൃഭൂമി ന്യൂസിനോടു പറഞ്ഞത്. ഒരുപാട് കാലം നോക്കിയത് പോലെയാണ് തോന്നുന്നതെന്നും എല്ലാവരും സ്വന്തം കുഞ്ഢിനെ പരിപാലിക്കുന്നത് പോലെയാണ് നിധിയെ നോക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പല പേരാണ് കുഞ്ഞിനെ തങ്ങൾ വിളിക്കാറുള്ളതെന്നും എല്ലാത്തിനോടും കുഞ്ഞ് പ്രതികരിക്കുമായിരുന്നുവെന്നും മറ്റൊരു നഴ്‌സായ ആതിര പറഞ്ഞു. നമ്മുടെ കുഞ്ഞിനെ വേറൊരാള്‍ക്ക് കൊടുക്കുമ്പോള്‍ വിഷമമുണ്ടാകില്ലേ, അതുപോലെ തന്നെയാണ് ഇതെന്നും ആതിര പറഞ്ഞു.