Pinarayi Vijayan: ‘ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ വേണ്ട’; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി
Pinarayi Vijayan Against Vellappally Natesan: മുസ്ലീം, ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടാകത്തക്ക രീതിയിലുള്ള പരാമർശങ്ങൾ നടത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം, ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടാകത്തക്ക രീതിയിലുള്ള പരാമർശങ്ങൾ നടത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപ്പിക്കാനായി രാജ്യത്ത് സംഘപരിവാർ നീങ്ങുകയാണ്. അതിനായുള്ള എല്ലാ പ്രചാരണവും നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരു ഘട്ടത്തിൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി
അതേസമയം കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളാപ്പള്ളിയുടെ വിവാദപരാമർശം ഉണ്ടായത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശം.
മലപ്പുറത്ത് ഈഴവര്‍ക്കായി ഒന്നുമില്ലെന്നും ആകെയുള്ളത് തൊഴിലുറപ്പ് മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ വെറു വോട്ടുകുത്തിയന്ത്രങ്ങൾ മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിനു പിന്നാലെ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സയാണ് വേണ്ടതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധവുമായി യുഡിഎഫ് എംഎൽഎമാരടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിയിരുന്നു.