5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert Today: കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Alert | PTI
Follow Us
neethu-vijayan
Neethu Vijayan | Published: 22 Jun 2024 07:09 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് (Kerala Rain Alert) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ പശ്ചാതലത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യുന്നതിനേയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടുമെത്തുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

മഴ മുന്നറിയിപ്പെത്തിയതോടെ ജാ​ഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. ഇതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാനും നിർദ്ദേശമുണ്ട്. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ശക്തമായ മഴ പെയ്യുന്ന സ്ഥലങ്ങളിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽ കണ്ടു വേണം പരിസരവാസികൾ കഴിയാൻ.

അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുന്നതാകും നല്ലത്. അതിനൊപ്പം തന്നെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

ALSO READ: മഴ വീണ്ടും കരുത്താർജ്ജിക്കുന്നു ; നാളെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

1. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. മൽസ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കണം.

2. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവുക.

3. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക. മരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്യണം.

4. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

5. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കുക.