Wild Elephant Attack: ചക്കക്കൊമ്പൻ ഭീതിയിൽ ചിന്നക്കനാൽ, രണ്ട് വീടുകൾ തകർത്തു; കൃഷി നാശം, കെഎസ്ആർടിസിയും തടഞ്ഞു
Wild Elephant Chakkakomban Attack: ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവുമാണ് കാട്ടാന തകർത്തത്. ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവും പൂർണമായും ചക്കകൊമ്പൻ തകർത്തിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടുക്കി: വീണ്ടും ഇടുക്കിയിലെ ചിന്നക്കനാൽ മറയൂർ മേഖലയിൽ കാട്ടാന ആക്രമണം (Wild Elephant Attack). ചക്കക്കൊമ്പൻ്റെ (chakkakomban) ആക്രമണത്തിൽ ചിന്നക്കനാൽ 301 കോളനിയിലെ രണ്ട് വീടുകളാണ് തകർന്നത്. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവുമാണ് കാട്ടാന തകർത്തത്. ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവും പൂർണമായും ചക്കകൊമ്പൻ തകർത്തിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്ത് വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസ് മുന്നിലും യാത്ര തടഞ്ഞുകൊണ്ട് കാട്ടാന എത്തി. വിരിഞ്ഞ കൊമ്പൻ എന്നപേരിൽ അറിയപ്പെടുന്ന കാട്ടാനയാണ് കെഎസ്ആർടിസി ബസിന് മുന്നിലെത്തിയത്. കുറച്ചു നാൾ മുമ്പാണ് ഈ കാട്ടാന പ്രദേശത്തെത്തിയത്. തിരുവനന്തപുരം- പഴനി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുൻപിലാണ് ആനയെ കണ്ടത്. എന്നാൽ വലിയ അക്രമണങ്ങൾ ഒന്നും നടത്താതെ കുറച്ചുസമയത്തിന് ശേഷം അവ സമീപത്തെ വനത്തിലേക്ക് പോയി.
പടയപ്പയുടെ ആക്രമണത്തിൽ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു
ഇടുക്കിയിൽ പടയപ്പയുടെ ആക്രമണത്തിൽ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു. മറയൂരിൽ വച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്‌കൂൾ വാർഷിക കലാപരിപാടികൾക്ക് മേക്കപ്പ് ചെയ്യാനെത്തിയ മേക്കപ്പ് ആർട്ടിസ്റ്റായ ദിൽജ ബിജുവിനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തൃശൂർ ആമ്പല്ലൂർ സ്വദേശിയാണ് ദിൽജ.
ദിൽജയുടെ കൂടെയുണ്ടായിരുന്ന മകൻ ബിനിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫെബ്രുവരി 12ന് രാത്രി 11.30 ഓടെ തൃശൂർ ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ഇവർ പടയപ്പയുടെ മുന്നിൽപ്പെട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്.