Crime News: പൊലീസില്‍ പരാതി നല്‍കിയതിന്റെ പക, ബട്ടണ്‍സ് ഇട്ടില്ലെന്നും പറഞ്ഞ് കൊണ്ടോട്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Malappuram Kondotty Students assault case: സോഷ്യല്‍ മീഡിയയിലൂടെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ല, ഐഡി കാര്‍ഡ് ധരിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിന് പുറത്തും മര്‍ദ്ദിച്ചെന്നും പരാതി. ഏഴ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അന്വേഷണം

Kerala Police
മലപ്പുറം: കൊണ്ടോട്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് ആരോപണം. ജിവി എച്ച്എച്ച്എസിലെ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെയും ഇവരെ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും ആക്രമണം നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ റീല്‍സാക്കി പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ല, ഐഡി കാര്‍ഡ് ധരിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിന് പുറത്തും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ഏഴ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
പെരുമ്പാവൂരില്‍ അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ചേലാമറ്റം നാല് സെൻറ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണിയെ (67) കൊലപ്പെടുത്തിയ കേസില്‍ മകന്‍ മെല്‍ജോ(35)യാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ക്ഷയരോഗത്തെ തുടര്‍ന്ന് കുറച്ചുനാളായി ജോണി കിടപ്പിലായിരുന്നു. സ്വഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മെല്‍ജോയുടെ ശ്രമം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വാരിയെല്ലുകള്‍ ഒടിഞ്ഞതായും കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.
ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷം പിതാവിന് അനക്കമില്ലെന്ന് സഹോദരിയോട് മെല്‍ജോ പറഞ്ഞു. ഉടന്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയിരുന്നതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വര്‍ക്കലയിലെ കൊടുംക്രൂരത
അതേസമയം, വര്‍ക്കലയില്‍ ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം. പുല്ലിനിക്കോട് സ്വദേശി സുനില്‍ദത്തിനെ (54) കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഉഷാകുമാരിയുടെ ഭര്‍ത്താവ് ഷാനിയെയാണ് പൊലീസ് തിരയുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉഷാകുമാരി (46) ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. കുടുംബപ്രശ്‌നങ്ങളാണ് കാരണം. ഷാനിയും ഉഷാകുമാരിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ സുഹൃത്തുക്കളോടൊപ്പം കുടുംബവീട്ടില്‍ എത്തിയ ഷാനി ഉഷാകുമാരിയുമായി കലഹമുണ്ടാക്കി. പ്രശ്‌നത്തില്‍ സുനില്‍ദത്ത് ഇടപെട്ടതോടെ കലഹം രൂക്ഷമായി. തുടര്‍ന്ന് ഇരുവരെയും ഷാനി വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.
സുനില്‍ദത്തിന്റെ കഴുത്തിനും, കാലിനും, ഉഷാകുമാരിയുടെ തലയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും സുനില്‍ദത്ത് മരിച്ചു. ഉഷാകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.