Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പോലീസ്
Thiruvananthapuram Medical College Specimen Missing Case: ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെതിരെയാണ് (25) പോലീസ് കേസെടുത്തത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ശരീരഭാഗങ്ങൾ മോഷണം പോയ സംഭവത്തിൽ ആക്രക്കച്ചവക്കാരനെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെതിരെയാണ് (25) പോലീസ് കേസെടുത്തത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. മോഷണക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആശുപത്രിയിലെ പാത്തോളജി ഡിപ്പാർട്മെന്റിലേക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങൾ കാണാതാവുന്നത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷ്ടിക്കപ്പെട്ട ബോക്സിൽ ഉണ്ടായിരുന്നത്. ആംബുലൻസിൽ ഡ്രൈവറുടെയും അറ്റന്‍ഡറുടെയും നേതൃത്വത്തിലാണ് ഇത് ലാബിലേക്ക് കൊടുത്തുവിട്ടത്. ഇതാണ് മോഷ്ടിക്കപ്പെട്ടത്. ഇതോടെ ആകെ പരിഭ്രാന്തിയിലായ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Also Read:ആശുപത്രിയിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കാരനെതിരെ കേസില്ല, ജീവനക്കാരന് സസ്‌പെൻഷൻ
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രി വില്പനക്കാരനിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. പത്തോളജി ലാബിലേക്ക് എത്തിച്ച ശരീരഭാഗങ്ങൾ സ്റ്റെയർകെയ്സിന് സമീപം വച്ച ശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്താണ് ആക്രി വില്പനക്കാരൻ സ്പെസിമെനുകൾ എടുത്തത്. ആക്രിയാണെന്ന് കരുതിയാണ് താൻ അത് എടുത്തതെന്നാണ് ആക്രി കച്ചവടക്കാരന്റെ മൊഴി. അതേസമയം സംഭവത്തിൽ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.