PC George: മതവിദ്വേഷ പരാമർശം: പി.സി. ജോർജിന് ജാമ്യം
P.C. George Granted Bail: ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്.

കോട്ടയം: മതവിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്.
ചാനൽ ചർച്ചയിൽ വിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പിസി ജോർജിനെതിരേ കേസെടുത്തത്. കേസിൽ അറസ്റ്റിലായ പിസി ജോർജിനെ മാർച്ച 10 വരെ റിമാൻഡ് ചെയ്തിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Also Read:വിദ്വേഷ പരാമർശം: പി.സി ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്ന് കോടതിയിൽ കഴിഞ്ഞ ദിവസം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി നടപടിക്രമങ്ങളടക്കം പൂർത്തിയായതാണെന്ന് അറിയിച്ചു. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു. അതുകൊണ്ട് തന്നെ ജാമ്യം നൽകേണ്ടത് എതിർക്കേണ്ടതില്ല എന്നായിരുന്നു കോടതി നിരീക്ഷണം. അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്ന് റിമാൻഡിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പിസി ജോർജ് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം.
അറസ്റ്റിലായതിനു പിന്നാലെ ഇസിജി വേരിയേഷനെ തുടർന്നാണ് പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്.