Tushar Gandhi: തുഷാർ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം; പരാതി നൽകി ബിജെപി
Complaint Against Tushar Gandhi: സംഘാടകർക്ക് ഒപ്പം ചേർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം തുഷാർ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻക്കര പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി കൗൺസിലർ മഹേഷ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. നെയ്യാറ്റിൻകരയിൽ നടത്തിയ പ്രസംഗത്തിൽ തുഷാർ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിമ അനാച്ഛാദനത്തിന് എത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞതിന്റെ പേരിൽ അറസ്റ്റിലായ രണ്ട് പേരാണ് പരാതി നൽകിയിരിക്കുന്നത്.
സംഘാടകർക്ക് ഒപ്പം ചേർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം തുഷാർ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻക്കര പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി കൗൺസിലർ മഹേഷ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ ഇവരെ പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
ബിജെപി – ആർഎസ്എസ് പ്രവർത്തകരായ മഹേഷ്, കൃഷ്‌ണ കുമാർ, ഹരി കുമാർ, സൂരജ്, അനൂപ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും വഴി തടഞ്ഞതിനുമാണ് കേസ്. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിനായാണ് നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെത്തിയത്. പിന്നാലെ ഇവിടെ നടത്തിയ പ്രസംഗമാണ് സംഭവവികാസങ്ങൾക്ക് കാരണമായത്.
രാജ്യത്തെ ബാധിച്ച കാൻസറാണ് ആർഎസ്എസ് എന്നാണ് തുഷാർ ഗാന്ധി പ്രസംഗത്തിൽ ആരോപിച്ചത്. ഇതിൽ പ്രതിഷേധിച്ച ബിജെപി – ആർഎസ്എസ് പ്രവർത്തകർ മടങ്ങിപ്പോകാനിറങ്ങിയ തുഷാർ ഗാന്ധിയെ തടയുകയായിരുന്നു. എന്നാൽ തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചുകൊണ്ടായിരുന്നു തുഷാർ ഗാന്ധി ഇവിടെ നിന്നും മടങ്ങിപ്പോയത്. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.