Kerala High Court : റാഗിംഗ് കേസുകൾ കൈകാര്യം ചെയ്യാൻ കേരള ഹൈക്കോടതി പ്രത്യേക ബെഞ്ച്
Kerala High Court Ragging Bench: കോളേജുകളിലെ റാഗിംഗുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളും ടെലിവിഷൻ, അച്ചടി മാധ്യമങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

എറണാകുളം: സംസ്ഥാനത്ത് റാഗിംഗുമായി ബന്ധപ്പെട്ട കേസുകൾ ഇനി മുതൽ കേരള ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ സുപ്രധാന ഉത്തരവ്. പുതിയ ബെഞ്ച് രൂപീകരിക്കുന്നതിലൂടെ, എല്ലാ റാഗിംഗ് കേസുകളും നേരിട്ട് ഈ പ്രത്യേക ബെഞ്ചിലേക്ക് പോകും, ഇതുവഴി കേസുകളുടെ കാലതാമസം ഒരു പരിധി വരെ കുറയ്ക്കാനാകും. ഇത് ഇരയ്ക്കും കുടുംബത്തിനും നിയമനടപടികളിൽ കുടുങ്ങാതെ നീതി ലഭിക്കാൻ സഹായകമാകും.
കോളേജുകളിലെ റാഗിംഗുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളും ടെലിവിഷൻ, അച്ചടി മാധ്യമങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റാഗിംഗ് വിരുദ്ധ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും കെൽഎസ്എ ഹർജിയിൽ ആവശ്യപ്പെടുന്നു.
നിർദ്ദിഷ്ട കമ്മിറ്റികളിൽ സർക്കാർ, നിയമ സേവന സ്ഥാപനങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ സിവിൽ സമൂഹം എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തണം. റാഗിംഗ് വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ, ചട്ടങ്ങൾ, ജുഡീഷ്യൽ നിർദ്ദേശങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുക എന്നതാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും പതിവായി കമ്മിറ്റികളുടെ പുരോഗതി റിപ്പോർട്ടുകൾ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് സമർപ്പിക്കണമെന്ന് കെൽഎസ്എ ശുപാർശ ചെയ്തു. കൂടാതെ, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ റാഗിംഗ് കേസുകളും ഉടനടി റിപ്പോർട്ട് ചെയ്യുകയും ജില്ലാതല മോണിറ്ററിംഗ് ബോഡികൾ വഴി പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും അതോറിറ്റി നിർദ്ദേശിച്ചു.
കൂടാതെ, ഇരകൾക്ക് പരാതി നൽകാനായൊരു സ്ഥിരം സംവിധാനത്തിന്റെ ആവശ്യകതയും 24×7 ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും ലീഗൽ സർവ്വീസ് അതോറിറ്റി മുന്നോട്ട് വെക്കുന്നു. ജില്ലാ, താലൂക്ക് തലങ്ങളിൽ റാഗിംഗ് വിരുദ്ധ നടപടികളുടെ ആനുകാലിക ഓഡിറ്റുകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും നിർദ്ദേശിച്ചു. അതിനിടയിൽ തിങ്കളാഴ്ച എറണാകുളത്ത് രണ്ട് റാഗിംഗ് കേസുകളും കണ്ണൂരിൽ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടു.