Attukal Pongala 2025: 18 സ്പെഷ്യൽ ട്രെയിനുകൾ, ചെയിൻ സർവീസായി 20 ബസുകൾ; ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം
Attukal Pongala Maholsavam 2025: പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളം, കേടില്ലാത്ത ഭക്ഷണം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി തലസ്ഥാന നഗരി. 13-നാണ് പ്രശസ്തമായ പൊങ്കാല മഹോത്സവം നടക്കുന്നത്. കഴിഞ്ഞ ദിവസം പൊങ്കാല മഹോത്സവത്തിൻറെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പൊങ്കാലയോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളം, കേടില്ലാത്ത ഭക്ഷണം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
പൊങ്കാല ഡ്യൂട്ടിയ്ക്ക് ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സിസിടിവി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾക്കും പ്രത്യേക ശ്രദ്ധ നൽകുന്നതാണ്.
ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നതാണ്. ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പും ഇത്തവണ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. മാർച്ച് 12ന് ആറ് മണി മുതൽ 13ന് വൈകിട്ട് 6 മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന് സംസ്ഥാന എക്സ്സൈസ് വകുപ്പ് അറിയിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് സമീപമായി എക്സ്സൈസ് കൺട്രോൾ റൂം തുറക്കും.
ചെയിൻ സർവീസ് ആയി ഈസ്റ്റ് ഫോർട്ടിൽ നിന്ന് ക്ഷേത്രത്തെ പരിസരത്തേക്ക് 20 ബസുകൾ സർവീസ് നടത്തും. ഏഴുനൂറോളം കെഎസ്ആർടിസി ബസുകൾ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നതാണ്. പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് 18 സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. നാല് ട്രെയിനുകൾ നാഗർക്കോയിൽ സൈഡിലേക്കും 14 ട്രെയിനുകൾ കൊല്ലം ഭാഗത്തേക്കുമായി റെയിൽവേ ക്രമീകരിച്ചിട്ടുണ്ട്.