Asha Workers’ protest: ആശമാരുടെ സമരത്തിൽ പങ്കെടുത്തു, ആലപ്പുഴയിലെ 146 പേരുടെ ഓണറേറിയം തടഞ്ഞ് സർക്കാർ
Asha Workers' protest: വേതനം വർധനവ് ആവശ്യപ്പെട്ട് ആശമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനിടെ, ആശമാരുടെ ഓണറേറിയം വർധിപ്പിച്ച് കൊണ്ട് വിവിധ നഗരസഭകളും പഞ്ചായത്തുകളും രംഗത്തെത്തി.

ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി 146 പേരുടെ ഓണറേറിയം തടഞ്ഞ് സർക്കാർ. ആലപ്പുഴയിൽ നിന്നുള്ള ആശ വർക്കർമാരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് സർക്കാർ തടഞ്ഞത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയം തടഞ്ഞ സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സമരത്തിൽ പങ്കെടുത്ത 146 ആശമാരുടെ ഓണറേറിയം തടഞ്ഞ് ബാക്കിയുള്ളവർക്ക് മുഴുവൻ പണവും നൽകി. സർക്കാർ നടപടിക്കെതിരെ ആശമാർ ജില്ലാ പ്രോഗ്രാം മാനേജർക്ക് പരാതി നൽകി. അതേസമയം, ഉപരോധ സമരത്തിൽ പങ്കെടുത്ത മറ്റ് ജില്ലകളിലെ ആശമാർക്കും ഓണറേറിയം നൽകിയില്ലെന്ന പരാതി ഉയർന്ന് വന്നിട്ടുണ്ട്.
ALSO READ: കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ്; ‘നടന്നത് കൊടും ക്രൂരത’, കുറ്റപത്രം ഇന്ന് സമർപ്പിക്കും
വേതനം വർധനവ് ആവശ്യപ്പെട്ട് ആശമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസങ്ങൾ ഇത്ര കടന്നിട്ടും ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനിടെ, ആശമാരുടെ ഓണറേറിയം വർധിപ്പിച്ച് കൊണ്ട് വിവിധ നഗരസഭകളും പഞ്ചായത്തുകളും രംഗത്തെത്തി.
യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് നഗരസഭകളും ബിജെപിയുടെ കോട്ടയത്തെ മുത്തോലി ഗ്രാമ പഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചത്. മുത്തോലി ഗ്രാമ പഞ്ചായത്ത് 7000 രൂപയും മണ്ണാർക്കാട് നഗര സഭ 2100 രൂപയും പെരുമ്പാവൂർ, മരട് നഗര സഭകൾ 2000 രൂപയും അധിക ഓണറേറിയം നൽകുമെന്ന് അറിയിച്ചു.