Asha Workers Hunger Protest: ആശാ വർക്കർമാരുടെ നിരാഹാര സമരം; മൂന്നാം ദിവസം, പ്രതിഷേധക്കാരുടെ ആരോഗ്യനിലയിൽ ആശങ്ക
Asha Workers Hunger Protest Third Day: ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇവരിൽ ഒരാളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് പ്രതിഷേധക്കാർ ആശങ്കയറിയിച്ച് രംഗത്തെത്തി. അതേസമയം, സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന വലിയ വിവാധമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തിരുവന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന സെക്രട്ടറിയേറ്റ് സമരം 41ാം ദിവസത്തിലേക്ക് കടക്കുന്നു. അതിനിടെ ആശമാർ തുടങ്ങിയ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. മൂന്നാം ഘട്ടമായാണ് നിരാഹാര സമരം ഇരിക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇവരിൽ ഒരാളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് പ്രതിഷേധക്കാർ ആശങ്കയറിയിച്ച് രംഗത്തെത്തി. അതേസമയം, സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന വലിയ വിവാധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്.
ആശാ വർക്കർമാരുടെ ഇപ്പോഴത്തെ രാപകൽ സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യമാണെന്നാണ് എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന. ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോൺഗ്രസും ബിജെപിയും ലീഗും ഉൾപ്പെടെ ചേർന്ന് നടത്തുന്ന കള്ളകളി തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞിരുന്നു.
ആശാ പ്രവർത്തകരുടെ സമരത്തെ വിമർശിച്ചുകൊണ്ട് എ വിജയരാഘവനും രംഗത്തെത്തിയിരുന്നു. ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയ സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്തുന്നതിനായി ഇടതുവിരുദ്ധർ പിന്തുണയ്ക്കുന്ന പ്രതിഷേധമാണിതെന്നും വിജയരാഘവൻ പറഞ്ഞു. 90 ശതമാനം ആശാവർക്കർമാരും സമരത്തിൽ പങ്കെടുക്കുന്നില്ല, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങിയ ഇടതു വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ട് ഇരുത്തിയാൽ സമരം ആവില്ലെന്നും വിജയരാഘവൻ ഡൽഹിയിൽ പറഞ്ഞു.