Aryadan Shoukath: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കമില്ല; കോൺഗ്രസും ലീഗും സന്നദ്ധരാണെന്ന് ആര്യാടൻ ഷൗക്കത്ത്
Aryadan Shoukath On Nilambur By Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസിനകത്ത് തർക്കമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുമ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കമില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസും ലീഗും തിരഞ്ഞെടുപ്പിന് സന്നദ്ധരാണ്. ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുമ്പോൾ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് കഴിഞ്ഞ ദിവസം നിലമ്പൂരിലെ മുൻ എംഎൽഎ പിവി അൻവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിൻ്റെ വെളിപ്പെടുത്തൽ.
സ്ഥാർത്ഥിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിനകത്ത് ഒരു അഭിപ്രായവ്യത്യാസവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രവർത്തകർ തിരഞ്ഞെടുപ്പിന് സന്നദ്ധരായി ഒരുങ്ങിനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം തന്നെ പറഞ്ഞിരുന്നു. ഹൈക്കമാൻഡാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. ഈ സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക എന്ന മനസിലാണ് നിലമ്പൂർ. സ്ഥാനാർത്ഥി ആയില്ലെങ്കിൽ മുന്നണി വിടില്ല. പിതാവ് മരണശയ്യയിലായിരിക്കെ അവസാന ദിവസങ്ങളിൽ തന്നോട് പറഞ്ഞത്, മരിച്ചുകഴിഞ്ഞാൽ കോൺഗ്രസിൻ്റെ കൊടി പുതപ്പിക്കാൻ മറക്കരുതെന്നാണ്. അതാണ് തനിക്കും പറയാനുള്ളത്. മറ്റ് കാര്യങ്ങൾ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കരുത് എന്നായിരുന്നു പിവി അൻവറിൻ്റെ ആവശ്യം. വിഎസ് ജോയ് ആയിരുന്നു അൻവറിൻ്റെ പരിഗണനയിലുണ്ടായിരുന്നത്. എപി അനിൽ കുമാറുമായി നടത്തിയ ചർച്ചയിലടക്കം അൻവർ മുന്നോട്ടുവച്ചതും ഇതേ ആവശ്യമാണ്. എന്നാൽ, ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ. അദ്ദേഹം അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അൻവർ രംഗത്തുവന്നത്. കഴിഞ്ഞ ജനുവരിയിലാണ് നിലമ്പൂർ എംഎൽഎ ആയിരുന്ന പിവി അൻവർ സ്ഥാനം രാജിവച്ചത്.