5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue : ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോ? ഇന്ന് ഉത്തരം ലഭിച്ചേക്കും; മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല

Arjun Rescue Operation Might Be Completed Today : അർജുനായുള്ള തിരച്ചിൽ ഇന്ന് അവസാനിച്ചേക്കും. പുഴയുടെ അടിത്തട്ടിൽ ലോറിയുണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചതോടെ ഇന്ന് ലോറി പുറത്തെടുക്കാനുള്ള ശ്രമങ്ങളാവും നടത്തുക. ലോറിയുടെ ഡ്രൈവർ ക്യാബിനിൽ അർജുനുണ്ടോ എന്നതാണ് നിർണായകം.

Arjun Rescue : ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോ? ഇന്ന് ഉത്തരം ലഭിച്ചേക്കും; മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല
Arjun Rescue Operation (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 25 Jul 2024 08:11 AM

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. ഇന്ന് അർജുനെ (Arjun Rescue Operation) കണ്ടെത്താനായേക്കുമെന്നാണ് വിവരം. ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ ക്യാബിനിൽ അർജുനുണ്ടോ എന്നതാണ് നിർണായകം. ഇത് കണ്ടെത്തുന്നതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.

ലോറി കിടക്കുന്നതെവിടെയെന്ന് കൃത്യമായി കണ്ടെത്തിയ ശേഷം മുങ്ങൽ വിദഗ്ധർ ക്യാബിനിലെത്തി അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കും. അതിന് ശേഷമാവും ലോറി പുറത്തെടുക്കുക. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ലോറി കരയിലെത്തിക്കും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ ഇവിടെ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഷിരൂരിൽ മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തിരച്ചിൽ നടക്കുന്ന ഇടത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. മൊബൈൽ ഫോണും അനുവദിക്കില്ല.

ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് ഇന്നലത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. മൂന്നു ബോട്ടുകളിലായാണ് സംഘം ലോറിക്കരികിലെത്തിയത്. 18 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കരയിൽ നിന്നും 20 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത് എന്നാണ് വിവരം. ദൗത്യം ഇന്ന് പൂർണമാകുമെന്ന് എംഎൽഎ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതുവരെ മാധ്യമങ്ങൾ തടസ്സപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : Arjun rescue: പത്താം നാൾ ദൗത്യം പൂർത്തിയായേക്കും; പുതിയ പദ്ധതികളുമായി കരസേനയും നാവിക സേനയും രം​ഗത്ത്

റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന് സംശയമുണ്ടായിരുന്നു. അത്തരത്തിലായിരുന്നു ആദ്യ ദിവസങ്ങളിലെ തിരച്ചിൽ. 90 ശതമാനം മണ്ണും നീക്കിയെന്നും മണ്ണില്‍ ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ലോറി കരയിലില്ലെന്ന് തിരച്ചിലിന് ശേഷം സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീടാണ് തിരച്ചിൽ പുഴയിലേക്ക് നീണ്ടത്.

പൻവേൽ-കന്യാകുമാരി ദേശീയ പാതയിയിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് ജൂലായ് 16-ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്. തടിലോഡുമായി വന്ന അർജുൻ്റെ ലോറിയും മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു. സമീപത്തെ ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞും ജോലിക്കാരുടെയും മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജുൻ (30). ചായക്കടയുടെ ഭാഗത്തായിരുന്നു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അർജുന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്നും സഹോദരി അഞ്ജു അഭ്യർത്ഥിച്ചു. ടണൽ ദുരന്തത്തിലൊക്കെ പെട്ടവർ തിരികെയെത്തിയത് പോലെ മകൻ തിരിച്ചുവരുമെന്നാണ് തങ്ങൾ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലെന്നും അർജുന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു.

 

 

Latest News