5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue Mission: അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാർ പരിശോധന

Arjun Rescue Mission Updates: ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷം മാത്രമെ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. രാവിലെ ഒമ്പതോടെ നാവികസേന അംഗങ്ങൾ പ്ര​ദേശത്ത് എത്തും.

Arjun Rescue Mission: അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാർ പരിശോധന
Arjun Rescue Mission.
Follow Us
neethu-vijayan
Neethu Vijayan | Published: 13 Aug 2024 07:37 AM

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ (Arjun Rescue Mission) ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് വീണ്ടും തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തുമെന്നാണ് വിവരം. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും നാവികസേനയുടെ പരിശോധന. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷം മാത്രമെ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. രാവിലെ ഒമ്പതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ പ്ര​ദേശത്ത് പരിശോധനക്കായി എത്തും.

അതേസമയം ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുൻറെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിൽ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരീ ഭർത്താവ് ജിതിൻ പ്രതികരിച്ചത്. തെരച്ചിൽ ആരംഭിക്കാൻ കേരളാ സർക്കാർ കർണാടക സർക്കാരിൽ സമ്മർദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി.

തിരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടും സർക്കാർ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിൽ കർണാടക സർക്കാർ പറയുന്ന കാര്യങ്ങൾ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സർക്കാർ സമ്മർദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തെരച്ചിൽ തുടരുമെന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ട്. അർജുൻറെ കുടുംബത്തിൻറെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയിൽ ഇറങ്ങി പരിശോധന നടത്തുമെന്നായിരുന്നു തിരച്ചിൽ താൽക്കാലികമായി നിർത്തുന്ന ഘട്ടത്തിൽ ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുണ്ടായിരുന്നു. രക്ഷാദൗത്യം തുടരുന്നതിൽ ‍പ്രതിസന്ധിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ALSO READ: അര്‍ജുനായി തിരച്ചില്‍ തുടരും; ഗംഗാവലിയില്‍ പുഴയില്‍ നേവി പ്രാഥമിക പരിശോധന ആരംഭിച്ചു

പ്രദേശത്ത് കഴിഞ്ഞ അഞ്ചുദിവസമായി മഴ മാറി നിൽക്കുന്നതും തിരച്ചിലിന് അനുകൂലമായ സാഹചര്യമായാണ് കണക്കാക്കുന്നത്. ജില്ലാ ഭരണകൂടം, എംഎൽഎ, എസ്പി ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച വൈകിട്ട് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തിരച്ചിലുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ ഉണ്ടായത്. അർജുനെ കണ്ടെത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കവെ ഉറപ്പ് നൽകിയിരുന്നു.

അതേസമയം, അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും. ജോലി നൽകുന്നതുമായി ബന്ധപ്പെട്ട വിവരം ബാങ്ക് അധികൃതർ കുടംബത്തെ അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിൽ താത്കാലികമായാണ് നിയമനം. പിന്നീട് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് സ്ഥിരപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. അതിനിടെ, അപകടത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ദേശീയപാത വാഹനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്തിരുന്നു. ജൂലൈ പതിനാറിനാണ് ഷിരൂരിൽ വൻ മണ്ണിടിച്ചിലിൽ ഉണ്ടായത്. ശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ദേശീയപാതയിലെ ഗതാഗതം നിരോധിച്ചിരുന്നു.

ദേശീയപാത 66ന് സമീപം ചായക്കട നടത്തിവരികയായിരുന്ന കുടുംബത്തിലെ അഞ്ചുപേർ ദുരന്തത്തിൽ മരിച്ചിരുന്നു. ദുരന്തത്തിൽ 10 പേരെയാണ് കാണാതായത്. ഇതിൽ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐആർബി കമ്പനിയുടെ അശാസ്ത്രീയമായ നിർമാണപ്രവൃത്തിയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. തെറ്റ് ആരു ചെയ്താലും നടപടിയെടുക്കുമെന്നാണ് കർണാടക സർക്കാർ ഇതിനോട് പ്രതികരിച്ചത്. റോഡ് നിർമിച്ചത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

Latest News