Ammunation Explosion: ചട്ടിയിലിട്ട് വറുത്ത വെടിയുണ്ടകൾ പൊട്ടിത്തെറിച്ച സംഭവം; എസ്ഐയ്ക്കെതിരെ നടപടിയ്ക്ക് സാധ്യത
Ammunation Explosion Case: വെടിയുണ്ടകൾ ചട്ടിയിലിട്ട് വറുത്ത എസ്ഐയ്ക്കെതിരെ നടപടിയ്ക്ക് സാധ്യത. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ എറണാകുളം എആർ ക്യാമ്പ് അസിസ്റ്റൻ്റ് കമ്മീഷണറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

വെടിയുണ്ടകൾ ചട്ടിയിലിട്ട് വറുത്ത സംഭവത്തിൽ എസ്ഐയ്ക്കെതിരെ നടപടിയ്ക്ക് സാധ്യത. എറണാകുളം എആർ ക്യാമ്പിൽ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് ഇൻസ്പെക്ടർ സിവി സജീവിനെതിരെയാണ് നടപടിയ്ക്ക് സാധ്യതയുള്ളത്. ഈ മാസം 10നാണ് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടകൾ സിവി സജീവ് ചട്ടിയിലിട്ട് വറുത്തത്. ഇതേ തുടർന്ന് വെടിയുണ്ടകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മനോരമ ഓൺലൈൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ എറണാകുളം എആർ ക്യാമ്പ് അസിസ്റ്റൻ്റ് കമ്മീഷണറിൽ നിന്ന് റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും റിസർവ് ഇൻസ്പെക്ടർ സിവി സജീവിനെതിരെ നടപടിയെടുക്കുക. വെടിയുണ്ട പൊട്ടിത്തെറിച്ചത് പോലീസുകാരന് സംഭവിച്ച അബദ്ധമാണെന്നാണ് അനൗദ്യോഗികമായ വിശദീകരണം. വെടിയുണ്ട സൂക്ഷിച്ചിരുന്ന പാത്രത്തിൽ വെള്ളത്തിൻ്റെ അംശം ഉണ്ടായിരുന്നെന്നും അത് മാറ്റാനായി ചൂടാക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, സുരക്ഷാവീഴ്ച കണക്കിലെടുത്ത് അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്.
അന്തരിച്ച പോലീസ് ഉദ്യോഗസ്ഥൻ്റെ സംസ്കാരച്ചടങ്ങുകൾക്കായി വെടിയുണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. വെടിയുണ്ടകൾ വെയിലത്ത് വച്ച് ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണ് സാധാരണ രീതിയിൽ ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ, രാവിലെ സംസ്കാരച്ചടങ്ങിന് പോകാൻ ആവശ്യപ്പെട്ടപ്പോൾ വെടിയുണ്ടകൾ ക്ലാവ് പിടിച്ച് ഉപയോഗിക്കാനാവാത്ത നിലയിൽ കണ്ടെത്തി. ഇതോടെ വേഗത്തിൽ ചൂടാക്കി വൃത്തിയാക്കാനായി ഉദ്യോഗസ്ഥൻ വറുത്തെടുക്കുകയായിരുന്നു എന്നാണ് വിവരം. വെടിമരുന്നിന് തീപിടിച്ചതോടെ വെടിയുണ്ടകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
പോലീസ് ജീപ്പും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു
കൊച്ചിയിൽ പോലീസ് ജീപ്പും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. എറണാകുളം ചെറായി പള്ളി സ്റ്റോപ്പിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഞാറയ്ക്കൽ പോലീസ് ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ജീപ്പ് ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന നാല് സ്ത്രീകൾക്ക് പരിക്കേറ്റു.