5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amit Shah on Wayanad Landslide: കേന്ദ്ര മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ വിലയ്‌ക്കെടുത്തില്ല: അമിത് ഷാ

Amit Shah Criticize Pinarayi Government: സംസ്ഥാന സര്‍ക്കാര്‍ ആളുകളെ മാറ്റിയിട്ടുണ്ട് എന്നാണെങ്കില്‍ ഇത്രയും ആളുകള്‍ എങ്ങനെ മരിച്ചു. ഈ വിഷയത്തില്‍ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരരുത്. ജൂലൈ 23,24,25 തീയതികളിലാണ് കേരള സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

Amit Shah on Wayanad Landslide: കേന്ദ്ര മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ വിലയ്‌ക്കെടുത്തില്ല: അമിത് ഷാ
PTI Image
Follow Us
shiji-mk
SHIJI M K | Published: 31 Jul 2024 15:27 PM

ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കേരള സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നത്. എന്തുകൊണ്ട് ആളുകളെ അവിടെ നിന്നും നേരത്തെ മാറ്റിപാര്‍പ്പിച്ചില്ലെന്നും അമിത് ഷാ ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആളുകളെ മാറ്റിയിട്ടുണ്ട് എന്നാണെങ്കില്‍ ഇത്രയും ആളുകള്‍ എങ്ങനെ മരിച്ചു. ഈ വിഷയത്തില്‍ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരരുത്. ജൂലൈ 23,24,25 തീയതികളിലാണ് കേരള സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ജൂലൈ 26ന് ശക്തമായ മഴയുണ്ടാകുമെന്നും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും ഞങ്ങള്‍ നേരത്തെ അറിയിച്ചതാണ്. ഈ അപകടം സംഭവിച്ചാല്‍ നിരവധിയാളുകള്‍ മരിക്കുമെന്നും മുന്നറിയിപ്പില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Wayanad Landslide: വയനാട് അവസാന വാക്കല്ല… ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളും ഹോട്ട്സ്പോട്ടുകൾ

അതേസമയം, വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ അപകടത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ചെയര്‍മാനുമായിരുന്ന മാധവ് ഗാഡ്ഗില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴുണ്ടായ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചതാണെന്ന് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറയുന്നുണ്ട്. സമിതി തയാറാക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ സെന്‍സിറ്റീവായതായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. വളരെ സെന്‍സിറ്റീവായ ഈ പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പാടില്ലായിരുന്നു. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ ഈ സോണുകള്‍ തേയിലത്തോട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്നും അതിനുശേഷം റിസോര്‍ട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെയുള്ള വിപുലമായ വികസനം അവിടെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായെങ്കിലും, അവയുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായ ആഘാതങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയില്‍ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്നും ഗാഡ്ഗില്‍ പറയുന്നു.

Also Read: Wayanad Landslide Photos: വഴിയില്ല, കാല് തൊട്ടാൽ പുതയുന്ന ചെളി, സേനകൾ നടത്തിയ രക്ഷാ ദൗത്യം- ചിത്രങ്ങളിൽ

വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. ഇക്കോടൂറിസത്തിന്റെ മറവില്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി ദുര്‍ബലമായ പരിസ്ഥിതിയെ ശല്യപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അടുത്തിടെ ഒരു വ്യവസായി നിര്‍ദ്ദേശിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇത് നടന്നതെന്നും ഗാഡ്ഗില്‍ ആരോപിച്ചു.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയതും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Latest News