5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amayizhanjan Canal Accident: നാവികസേനയും സ്‌കൂബാ ടീമും ഒരുമിച്ചിറങ്ങും; ജോയിക്കായി മൂന്നാം ദിവസവും തിരച്ചില്‍

Search For Joy Continue Today: അഞ്ച് പേരടങ്ങുന്ന നേവി സംഘമാണ് പരിശോധന നടത്തുന്നത്. മാധ്യമങ്ങളോ ഉദ്യോഗസ്ഥരോ പരിശോധന നടക്കുന്ന ഇടത്തേക്ക് എത്തരുതെന്ന് നേവി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നേവി ഇക്കാര്യം അറിയിച്ചത്.

Amayizhanjan Canal Accident: നാവികസേനയും സ്‌കൂബാ ടീമും ഒരുമിച്ചിറങ്ങും; ജോയിക്കായി മൂന്നാം ദിവസവും തിരച്ചില്‍
കാണാതായ ജോയിക്കായുള്ള തിരച്ചിൽ തുടരുന്നു.
shiji-mk
SHIJI M K | Updated On: 15 Jul 2024 06:42 AM

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷ് സമീപം ആമയിഴഞ്ചാല്‍ തോട്ടില്‍ കാണാതായ ജോയിക്കായി ഇന്നും തിരച്ചില്‍ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്നത്. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. സേനയോടൊപ്പം സ്‌കൂബ ടീമും തിരച്ചിലിന് ഇറങ്ങി. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഇന്നത്തെ ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

അഞ്ച് പേരടങ്ങുന്ന നേവി സംഘമാണ് പരിശോധന നടത്തുന്നത്. മാധ്യമങ്ങളോ ഉദ്യോഗസ്ഥരോ പരിശോധന നടക്കുന്ന ഇടത്തേക്ക് എത്തരുതെന്ന് നേവി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നേവി ഇക്കാര്യം അറിയിച്ചത്. ബ്രീഫിങ്ങിനായി രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് നേവിക്കൊപ്പമുള്ളത്.

Also Read: Amayizhanjan Canal Accident: റോബോട്ട് ക്യാമറയിൽ പതിഞ്ഞത് കാൽപ്പാദമെന്ന് സംശയം; സ്‌കൂബാടീം വീണ്ടും ടണലിലേക്ക്

തടയണ കെട്ടിയുള്ള ഓപ്പറേഷന് വേണ്ടി വെള്ളം പമ്പ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചിരുന്നു. നേവിയുടെ നിര്‍ദേശം ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്നും മേയര്‍ പറഞ്ഞിരുന്നു.

അതേസമയം, ജോയിയുടെ കാല്‍പ്പാദങ്ങള്‍ റോബോട്ട് ക്യാമറയില്‍ പതിഞ്ഞതായി സംശയമുണ്ടായിരുന്നു. രേക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിട്ട സമയത്താണ് ഇങ്ങനെയൊരു ദൃശ്യം ലഭിച്ചതായി വാര്‍ത്ത പരന്നത്. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയിലാണ് മനുഷ്യ ശരീരത്തിന്റെ ചിത്രം പതിഞ്ഞതായി ഉദ്യോഗസ്ഥര്‍ സംശയിച്ചത്.

അതേസമയം, റെയില്‍വേയുടെ അനാസ്ഥ കാരണം ജോയിക്കായുള്ള തിരച്ചിലിന് തടസമുണ്ടാകുന്നുവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. തിരച്ചില്‍ നടക്കുന്ന മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനുകള്‍ നിര്‍ത്തിയിടുകയാണ്. ഇത് പാടില്ലെന്നും തിരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ടാകുമെന്നും റെയില്‍വേയെ അറിയിച്ചിരുന്നു. ഇവിടെ ട്രെയിന്‍ നിര്‍ത്തില്ലെന്ന് കളക്ടര്‍ വിളിച്ച യോഗത്തില്‍ റെയില്‍വേ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ തികഞ്ഞ അനാസ്ഥയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് മേയര്‍ പറഞ്ഞത്.

Also Read: Amayizhanjan Canal Accident: ജോയിക്കായി ടണലില്‍ ഇറങ്ങി തിരച്ചില്‍ ആരംഭിച്ചു; മാലിന്യം നീക്കാന്‍ റോബോട്ടുകളും

കഴിഞ്ഞ ദിവസം രാവിലെയാണ് കോര്‍പറേഷനിലെ താല്‍ക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടില്‍ കാണാതാവുന്നത്. എന്നാല്‍, മാലിന്യം നിറഞ്ഞ തോട്ടില്‍ ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഏറെ പ്രയാസം നിറഞ്ഞതാണ്.

മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.

Latest News