Alimony : ജീവനാംശം വേണ്ടെന്ന് ഒത്തുതീർപ്പു കരാറുണ്ടെങ്കിലും അവകാശം നിഷേധിക്കാനാവില്ല; ഹൈക്കോടതി
Kerala High Court On Alimony : ഗാർഹിക പീഡനം തടയൽ നിയമപ്രകാരം വിവാഹമോചനം നടന്നെങ്കിൽ ജീവനാംശത്തിനുള്ള അവകാശമുണ്ടെന്ന് അപ്പീൽ ഹർജി തള്ളികൊണ്ട് ഹൈക്കോടതി അറിയിച്ചു.

കൊച്ചി : വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം ഭർത്താവിൽ നിന്നും ജീവനാംശം വേണ്ടെന്ന കരാറുണ്ടെങ്കിലും ഭാര്യയ്ക്കും മക്കൾക്കും ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിന് മുമ്പ് കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഗാർഹിക പീഡനം തടയൽ നിയമപ്രകാരം ജീവനാംശം നിഷേധിക്കാനാകില്ല. ഇത്തരത്തിൽ ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം നിഷേധിക്കുന്നത് പൊതുവിലുള്ള നിയമവ്യവസ്ഥയ്ക്കും പൊതുജീവിതത്തിനു എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസിൽ ഗാർഹിക പീഡനം തടയൽ നിയമപ്രകാരം ഭാര്യയ്ക്ക് 30,000 രൂപ ജീവനാംശം നൽകണമെന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇത് തിരുവനന്തപുരം ജില്ല കോടതി ശരിവെക്കുകയും ചെയ്തു. ജില്ല കോടതി വിധിക്കെതിരെ കൊച്ചി സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീൽ തള്ളികൊണ്ടായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ഉത്തരവ്. ഭാര്യയ്ക്ക് ജീവനാംശം ലഭിക്കുന്നത് ഗാർഹിക പീഡനം തടയൽ നിയമപ്രകാരമാണെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. വിവാഹമോചനം നേടിയെങ്കിലും ഗാർഹിക പീഡനം തടയൽ നിയമപ്രകാരം ജീവനാംശത്തിനുള്ള അവകാശം തടയാനാകില്ലയെന്ന് കോടതി അറിയിച്ചു.
ALSO READ : Home Birth: ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവിടെ എന്തെല്ലാം അക്രമം നടക്കുന്നു: സമസ്ത നേതാവ്
2018ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. വിവാഹമോചനത്തിന് മുമ്പ് 2017ൽ ഇരുവരും നോട്ടറിയെ കണ്ട് സ്ത്രീധനം സംബന്ധിച്ചുള്ള എല്ലാ തർക്കവും ഒത്തുതീർപ്പാക്കിയെന്നും ജീവനാംശം വേണ്ടയെന്നുള്ള കാര്യത്തിൽ വ്യവസ്ഥയുണ്ടാക്കിയെന്ന് ഭർത്താവ് ജില്ല കോടതിയെ അറിയിച്ചിരുന്നു.ഗാർഹിക പീഡനം തടയൽ നിയമപ്രകാരം ഭാര്യയ്ക്കും മക്കൾക്കുമുള്ള ജീവനാംശം അവകാശം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
301 പവനും പത്ത് ലക്ഷം രൂപയും നൽകിയാണ് തൻ്റെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഭർത്താവ് കൂടുതൽ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചുയെന്നുമാണ് ഭാര്യയുടെ പരാതി. പൈലറ്റായ ഭർത്താവ് പ്രതിമാസം എട്ട് ലക്ഷത്തിൽ അധികം ശമ്പളമുണ്ടെന്നും ജീവനാംശമായി 30,000 രൂപ വേണമെന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ വിധി.