Venjaramoodu Murders: ‘ഉമ്മയെ കുറ്റപ്പെടുത്തുന്നത് സഹിക്കാന്‍ കഴിഞ്ഞില്ല; കൂട്ടക്കൊല ഫര്‍സാനയോട് ഏറ്റുപറഞ്ഞു, പിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു’; അഫാന്റെ മൊഴി
Venjaramoodu Mass Murder Case:കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന ചോദിച്ചത്. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസിൽ പ്രതി അഫാന്റെ മൊഴി പുറത്ത്. കുടുംബത്തിലെ ആറുപേരയെും ആക്രമിച്ചതിന് പിന്നിൽ ഓരോ കാരണങ്ങളാണ് പ്രതിയുടെ മൊഴിയിൽ പറയുന്നത്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് അഫാൻ പറയുന്നത്. സല്‍മാബീവിയുടെ വീട്ടിലെത്തിയ പ്രതി ഒന്നും സംസാരിക്കാൻ പോലും നിൽക്കാതെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.
നിരന്തരം ഉമ്മയെ കുറ്റപ്പെടുത്തി പിതാവിന്റെ ഉമ്മ സംസാരിച്ചെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് പറയുമായിരുന്നുവെന്ന് അഫാൻ പറഞ്ഞു. ഇതേചൊല്ലി സല്‍മാബീവിയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാന്‍ മൊഴി നല്‍കി. അഫാന്റെ അറസ്റ്റിന് മുൻപ് നടന്ന ചോദ്യം ചെയ്യലില്‍ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തല്‍.
Also Read:വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് കേരളത്തിലെത്തും
കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയത്. ഉമ്മയെ കുറ്റപ്പെടുത്തിയത് സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അഫാൻ പോലീസിനോട് പറഞ്ഞു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സല്‍മാബീവിയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചെന്നാണ് കരുതിയത്. ചുറ്റിക കൊണ്ട് തലക്ക് അടിച്ച സല്‍മാബീവിയുടെ ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി.
ഇവിടെ നിന്ന് നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയതെന്നും അവിടെയെത്തി പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു. ഇതിനു ശേഷം പെണ്‍സുഹൃത്ത് ഫര്‍സാനയോട് കൊലപാതകത്തെ കുറിച്ച് ഏറ്റുപറഞ്ഞെന്നും അഫാന്‍ പറഞ്ഞു. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന ചോദിച്ചത്. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.