Adv. PG Manu Death Case: അഡ്വ. പി.ജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ചവരുടെയടക്കം മൊഴിയെടുക്കും
Adv. PG Manu Death Case: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിജി മനു. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെൺകുട്ടിയെ കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളുടെ മൊഴി എടുക്കും. കൂടാതെ അഭിഭാഷകനെതിരെ പീഡന പരാതി ഉന്നയിച്ചവരിൽ നിന്നും മൊഴി രേഖപ്പെടുത്തും.
ഏപ്രിൽ പതിമൂന്നാം തീയതി രാവിലെയാണ് കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ പി.ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂനിയര്‍ അഭിഭാഷകരാണ് അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയതായിരുന്നു ഇവർ. ഡോ. വന്ദനാദാസ് കൊലക്കേസിലെ കോടതി നടപടികൾക്കായി കൊല്ലത്ത് എത്തിയതായിരുന്നു. കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു മനു. പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ മരണ കാരണം ഇപ്പോഴും വ്യക്തമല്ല.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിജി മനു. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെൺകുട്ടിയെ കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും, അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ഇതേ കേസിൽ കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നു. തുടര്‍ന്ന് മനുവും കുടുംബവും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിക്കുന്നുവെന്ന തരത്തിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും.