5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

ADGP Ajithkumar Controversy :പാര്‍ട്ടിക്ക് എന്ത് കാര്യം, നടപടി എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്; അതൃപ്തി പ്രകടിപ്പിച്ച് MV ഗോവിന്ദന്‍

MV Govindan in ADGP Ajithkumar Controversy: ഇടതുപക്ഷത്തിന്റെ ബിജെപിയോടുള്ള വിയോജിപ്പ് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയുടെ ജയത്തിന് പിന്നിൽ കോൺ​ഗ്രസാണ്.

ADGP Ajithkumar Controversy :പാര്‍ട്ടിക്ക് എന്ത് കാര്യം, നടപടി  എടുക്കേണ്ടത്  ആഭ്യന്തര വകുപ്പാണ്;  അതൃപ്തി പ്രകടിപ്പിച്ച് MV ഗോവിന്ദന്‍
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (Image Courtesy: M V Govindhan’s Facebook)
Follow Us
athira-ajithkumar
Athira CA | Published: 08 Sep 2024 15:19 PM

കാസർകോട്: എഡിജിപി എംആർ അജിത് കുമാറിന് അനുകൂലമായ സർക്കാർ സമീപനത്തിൽ അതൃപ്തി പ്രകടമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നടപടിയിൽ പാർട്ടിക്ക് എന്ത് കാര്യമെന്നും നടപടിയേടുക്കേണ്ടത് ആഭ്യന്തര വകുപ്പ് അല്ലേയെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രി സ്വീകരിക്കുന്ന പരോക്ഷ നിലപാടിനെ ഉന്നംവെച്ചാണ് ​ഗോവിന്ദന്റെ പരാമർശം.

എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. കൂടിക്കാഴ്ചയിൽ നടപടിയേടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല.- എംവി ​ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തൃശൂർ പൂരം അലങ്കോലമാക്കാൻ എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്. ഇടതുപക്ഷത്തിന്റെ ബിജെപിയോടുള്ള വിയോജിപ്പ് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയുടെ ജയത്തിന് പിന്നിൽ കോൺ​ഗ്രസാണ്. ഇത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്ക് പൊലീസിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവയ്ക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദൻ പറഞ്ഞു.

സംഘപരിവാർ വിരുദ്ധതയുടെ പേരിലാണ് കേരളത്തിലെ സിപിഎം പ്രതിച്ഛായ വർദ്ധിപ്പിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയുടെ വലംകെെയായ എഡിജിപി എംആർ‌ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് എന്തിനാണെന്ന ചോദ്യത്തിന് പാർട്ടിക്കും മുന്നണിക്കും മറുപടിയില്ല. ഈ വാക്കുകളാണ് ​ഗോവിന്ദന്റെ പ്രതികരണത്തിൽ തെളിഞ്ഞുവരുന്നത്. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി സ്ഥാനത്ത് നിന്ന് എംആർ അജിത്കുമാറിനെ നീക്കണമെന്ന ആവശ്യത്തിന് സർക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുന്നതായാണ് വിവരം.

പ്രത്യേക അന്വേഷണ റിപ്പോർട്ടിന് കാത്തുനിൽക്കാതെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാണ് ആവശ്യം. പക്ഷേ മുഖ്യമന്ത്രിയുടെ താത്പര്യം തടസമാകുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇപി ജയരാജനെതിരായ നടപടി സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ ഉദ്യോ​ഗസ്ഥനെതിരെ ഉണ്ടാകുന്നില്ലായെന്ന ചോദ്യവും പാർട്ടിയിൽ ചർച്ചാ വിഷയമാണ്. സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ സിപിഎമ്മിനെ വിവാദം പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

അതേസമയം, എഡിജിപി എം.ആർ അജിത് കുമാർ കൊടും ക്രിമിനലെന്ന് ആവർത്തിച്ച് പി.വി അൻവർ. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാർ പ്രവർത്തിച്ചു. ഈ തെളിവുകൾ കേസന്വേഷിക്കുന്ന ക്രെെംബ്രാഞ്ച് അന്വേഷണ സംഘത്തിന് കെെമാറുമെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ അട്ടിമറിക്കാനാണ് എഡിജിപി അവധിയിൽ പ്രവേശിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കള്ളനും കള്ളനൊപ്പം കഞ്ഞി വെച്ച് അത് പിന്നെ ഛർദിക്കുകയും ചെയ്തവനും ചേർന്ന ടീമാണ് എം.ആർ അജിത് കുമാറും SP സുജിത് ദാസും. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി കാത്തിരിക്കാം എന്നായിരുന്നു പ്രതികരണം.

Latest News