ജയിലിന് മുന്നിൽ വച്ച് പ്രതി വിലങ്ങൂരി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്
Accused Flees After Unlocking Handcuffs: പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പോലീസ് പിടികൂടി. സമീപത്തെ ക്ഷേത്രവളപ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം: ജയിലിന് മുന്നിൽ വച്ച് പ്രതി വിലങ്ങൂരി രക്ഷപ്പെട്ടു. റംസാൻകുളം വീട്ടുവിളാകം സ്വദേശി താജുദ്ദീൻ (24) ആണ് ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.15നാണ് സംഭവം. പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പോലീസ് പിടികൂടി. സമീപത്തെ ക്ഷേത്രവളപ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽ നിന്ന് മോഷണം നടത്തിയ കേസിലാണ് താജുദ്ദീനെ പോലീസ് പിടിക്കൂടിയത്. ഇയാൾക്കൊപ്പം മോഷണം നടത്തിയ സഹോദരൻ നജുമുദ്ദീൻ, സുഹൃത്ത് ഹാഷിം എന്നിവർ നെയ്യാറ്റിൻകര ജയിലിൽ റിമാൻഡിലാണ്. കേസിലെ മൂന്നാം പ്രതിയായ താജുദ്ദീനെ കഴിഞ്ഞ ദിവസം രാത്രിയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിലേക്ക് എത്തിക്കാുന്നതിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി ഓടിരക്ഷപ്പെട്ടത്.
പോക്സോ കേസിലെ പ്രതിക്കൊപ്പം വിലങ്ങിട്ടായിരുന്നു താജുദ്ദീനെ ജയിലിലേക്ക് എത്തിച്ചത്. ഇവർക്കൊപ്പം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനി നിഷ (24) എന്ന യുവതിയെയും റിമാൻഡ് ചെയ്യുന്നതിനായി എത്തിച്ചിരുന്നു. ജീപ്പിലാണ് ഇവരെ റിമാൻഡിനായി കൊണ്ടുപോയത്. മൂന്നുപ്രതികളെയും മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തീകരിച്ച ശേഷം ജീപ്പിൽ കയറ്റി എസ്ഐയും സംഘവും പ്രതികളുമായി നെയ്യാറ്റിൻകര സബ് ജയിലിന്റെ മുന്നിലെത്തി. തുടർന്ന് ജീപ്പിൽ നിന്ന് ഇറക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പോക്സോ കേസിലെ പ്രതിയുടെ കെെയിൽ പിടിച്ചശേഷം താജുദ്ദീൻ വിലങ്ങ് ഊരിയെടുത്താണ് രക്ഷപ്പെട്ടത്.
പ്രതിക്ക് പിന്നാലെ പോലീസ് ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് നെയ്യാറ്റിൻകര പോലീസിനെയും വിഴിഞ്ഞം എസ്എച്ചഒയെയും വിവരം അറിയിച്ചു. തുടർന്ന് പരിസര പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഒടുവിൽ പ്രതിയെ ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിലിന് സമീപത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വീരചക്രം മഹാവിഷ്ണു ക്ഷേത്രവളപ്പിൽ നിന്ന് പിടികൂടിയത്.