Road Dispute: കോഴിക്കോട്ട് വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
Car Passengers Attacked in Nadapuram: പരിക്കേറ്റവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

കോഴിക്കോട്: നാദാപുരം കല്ലാച്ചി- വളയം റോഡില്‍ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരു സംഘം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ്
ആക്രമണമെന്നാണ് പരാതി. ആക്രമണത്തിൽ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കുശേഷം നാദാപുരം വളയത്ത് വെച്ചാണ് സംഭവം. പരിക്കേറ്റവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിൽ കലാശിച്ചത്.
പുലിയാവിൽ, കല്യമ്മൽ എന്നിവിടങ്ങളിൽ നടന്ന വിവാഹത്തിനു ശേഷം ഇരുദിശയിൽ നിന്ന തിരിച്ചുവരുകയായിരുന്ന വാഹനങ്ങൾ തമ്മിലാണ് ഉരസിയത്. ഈ ഉരസൽ ആദ്യം വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. ഒടുവിൽ പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഘർഷത്തെ തുടർന്ന് രോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. എന്നാൽ സംഭവത്തിൽ ഇരുകൂട്ടരും പരാതിയുമായി എത്തിയിട്ടില്ല. സംഘർഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുറുവയിൽ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.