Malappuram Rabies Death: സിയ ഫാരിസ് ഇനി വിങ്ങുന്ന ഓര്‍മ്മ; മരണകാരണം തലയിലെ മുറിവിലൂടെ വൈറസ് തലച്ചോറിലെത്തിയത്
Malappuram Rabies Death :തെരുവുനായയുടെ ആക്രമണത്തിൽ മുഖത്തും തലയിലും ഗുരുതരമായ മുറിവേറ്റിരുന്നു. ഇതിലൂടെ തലച്ചോറിലേക്ക് നേരിട്ട് വൈറസ് എത്തിയാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ച അഞ്ച് വയസുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി . കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്റെ മകൾ
സിയ ഫാരിസ് പേവിഷബാധയേറ്റ് മരിച്ചത്. പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു.
തുടർന്ന് ഇന്ന് മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് കാക്കത്തടം ചാത്തറത്തൊടി ജുമാമസ്ജിദ് കബറടക്കി. അതേസമയം തെരുവുനായയുടെ കടിയേറ്റതിന് തൊട്ടുപിന്നാലെ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റതെങ്ങനെയെന്നാണ് കുടുംബത്തിൻറെ ചോദ്യം. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ ആരോപണം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ തള്ളി.
Also Read:ആ കുഞ്ഞ് വിടവാങ്ങി; മലപ്പുറത്ത് പേ വിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു
കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും ചികിത്സ പിഴവിലല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കെജി സജിത്ത് കുമാർ പറഞ്ഞു. തെരുവുനായയുടെ ആക്രമണത്തിൽ മുഖത്തും തലയിലും ഗുരുതരമായ മുറിവേറ്റിരുന്നു. ഇതിലൂടെ തലച്ചോറിലേക്ക് നേരിട്ട് വൈറസ് എത്തിയാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തലച്ചോറിലെ വൈറസ്ബാധയെ തുടർന്നാണ് പ്രതിരോധ വാക്സിൻ ഫലിക്കാതെ വന്നത്. കടിയേറ്റപ്പോൾ തന്നെ കുട്ടിക്ക് വീട്ടിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയിരുന്നില്ലെന്നും മുഖത്തും തലയിലുമടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. തലയിൽ മാത്രം നാലു മുറിവുകളാണ് ഉണഅടായിരുന്നത്. ഇതിന് പുറമെ മുഖത്തും കാലിനും മുറിവേറ്റിരുന്നുവെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം 29 നാണ് സിയയ്ക്ക് നായയുടെ കടിയേൽക്കുന്നത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സിയയെ ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്സിൻ നൽകി. മുറിവ് ഉണങ്ങി കുട്ടി വീണ്ടും സജീവമായി തുടങ്ങുന്നതിനിടെയാണ് പനി ബാധിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.