Elephant Attack: തൃശ്ശൂരില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Wild Elephant Attack In Thrissur: താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാന്‍ പോയസമയത്തായിരുന്നു സംഭവം.

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാന്‍ പോയസമയത്തായിരുന്നു സംഭവം. ചവിട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്. മൃതദേഹം വനത്തിനുള്ളിലാണ്. കാട്ടനയുടെ അടിയേറ്റ് വീണ പ്രഭാകരനെ ഇതിനുശേഷം ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം.
ഉൾവനത്തിൽ വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാകരനും മകൻ മണികണ്ഠനും മരുമകൻ ബിജോയും ചേര്‍ന്നാണ് വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്ക് പോയത്. തുടർന്ന് ഇവർ തന്നെയാണ് പ്രഭാകരൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് വിവരം അറിയിച്ചത്. ആന ആദ്യം ആക്രമിച്ചത് മരുമകനെയാണ്. എന്നാൽ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയതിനു ശേഷമാകും മറ്റ് നടപടികൾ. പീച്ചി വനമേഖലയോട് ചേർന്നുള്ള പ്രദേശമാണ് ഇവിടം.