Chottanikkara Girl Attack: ആൺസുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരം; ആക്രമണം സംശയരോഗത്തെ തുടർന്ന്
Girl Attack In Chottanikkara : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിൽവിൽ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് തുടരുന്നത്. തലച്ചോറിന് ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

എറണാകുളം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിൽ നിന്ന് ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിൽവിൽ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് തുടരുന്നത്. തലച്ചോറിന് ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് അവശനിലയിൽ പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10.15 ഓടെ വീട്ടിലെത്തിയ ആൺ സുഹൃത്ത് പിറ്റെ ദിവസം പുലർച്ചെ നാല് മണിയോടെയാണ് മടങ്ങിയത്. സംഭവം ദിവസം പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.
സംഭവത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ ആൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റാണ‌് പൊലീസ് രേഖപ്പെടുത്തിയത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ധിച്ചതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ഇടിച്ചതിന്റെ പാടുകൾ ഉണ്ടെന്നും പോലീസ് പറയുന്നു. ഇയാൾ സംശയരോഗിയായിരുന്നുവെന്നും പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ഉപദ്രവമെന്നും പോലീസ് പറയുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. ഈക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടെന്നും പോലീസ് പറയുന്നു.
അനൂപ് ലഹരിക്ക് അടിമയാണ്. സംഭവ ദിവസവും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. പതിവായി ഇയാൾ രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്താറുണ്ട്. മുൻപ് ഇക്കാര്യം പറഞ്ഞ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇതിൽ ഇരുപതോളം കുടുംബങ്ങൾ ചോറ്റാനിക്കര പോലീസിൽ പരാതി നൽകിയിരുന്നു.
പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയിരുന്നതായി പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷമാണ് മർദ്ദിച്ചതെന്നും ഇയാൾ പോലീസിനു മൊഴി നൽകി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ താൻ കയറുമുറിച്ച് രക്ഷപ്പെടുത്തിയെന്നും മരിച്ചെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നും പ്രതി പറഞ്ഞു.