പെരുമ്പാവൂരിൽ പുഴയരികിലെ പാറയിൽനിന്ന് കാൽവഴുതി വീണ് കോളജ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു
Mudikkal River Claims 19 Year old girl Life:ഫാത്തിമയ്ക്കൊപ്പം സഹോദരി ഫർഹത്തും (15) വെള്ളത്തിൽ വീണിരുന്നു. ഫർഹത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കൊച്ചി: പെരുമ്പാവൂരിൽ മുടിക്കലിൽ കോളജ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതിയാണ് ഫാത്തിമ വെള്ളത്തിൽ വീണത്. ഫാത്തിമയ്ക്കൊപ്പം സഹോദരി ഫർഹത്തും (15) വെള്ളത്തിൽ വീണിരുന്നു. ഫർഹത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ പുഴയരികിൽ നടക്കാൻ ഇറങ്ങിയതായിരുന്നു ഫാത്തിമയും ഫർഹത്തും. ഇതിനു ശേഷം നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ വിശ്രമിക്കുമ്പോഴാണ് കാൽവഴുതി വെള്ളത്തിൽ വീണത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ ഫർഹത്തിനെ ഉടനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫർഹത്തിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളജിലെയും ഫർഹത് മുടിക്കൽമേരി സ്കൂളിലെയും വിദ്യാർത്ഥികളാണ്.
Also Read:സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്
അതേസമയം വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർത്ഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യ(25) ആണ് മരിച്ചത്. ഇന്ന് രാവിലെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വന്നതായിരുന്നു മോഹൻരാജ് സുബ്രമണ്യവും സുഹൃത്തുക്കളും.