Delhi New CM: ആരാണ് ഡൽഹി മുഖ്യമന്ത്രി? ഫെബ്രുവരി 16-ന് തീരുമാനം?
ഫലം പ്രഖ്യാപനത്തിന് പിന്നാലെ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയെ പർവേഷ് വർമ്മയടക്കമുള്ള നേതാക്കൾ കണ്ടിരുന്നു. ഇതൊരു അനൗദ്യോഗിക കൂടിക്കാഴ്ച മാത്രമായിരുന്നെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞത്

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ഭരണം നേടിയിട്ടും മുഖ്യമന്ത്രി ആരാണെന്നുള്ള സസ്പെൻസ് ഇപ്പോഴും ബിജെപി പുറത്തു വിട്ടിട്ടില്ല. ഇതിനിടയിൽ ഫെബ്രുവരി 16 ന് ബിജെപി നിയമസഭാ കൗൺസിൽ യോഗം ചേരാൻ സാധ്യതയുണ്ടെന്നും ഇതിന് പിന്നാലെയായിരിക്കും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക എന്നും സൂചനയുണ്ട്. ഈ യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെ പാർട്ടി തിരഞ്ഞെടുക്കുകയും അദ്ദേഹം തന്നെ അടുത്ത മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് ഞങ്ങളുടെ ന്യൂസ്-9 റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നിരവധി ബിജെപി നേതാക്കളെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
പർവേഷ് വർമ്മ, വീരേന്ദ്ര സച്ച്‌ദേവ, വിജേന്ദ്ര ഗുപ്ത തുടങ്ങിയവരുടെ പേരുകൾ ലിസ്റ്റിലുണ്ടെന്നാണ് സൂചന. എന്നാൽ ഇതൊന്നുമല്ല അടുത്ത മുഖ്യമന്ത്രിയായി പാർട്ടിയുടെ ഒരു വനിതാ നേതാവിനെ തന്നെ നിയമിക്കുമെന്നും ഒരുവിഭാഗം പറയുന്നു. അങ്ങനെ സംഭവിച്ചാൽ, ഡൽഹിക്ക് നാലാം തവണയും ഒരു വനിതാ മുഖ്യമന്ത്രിയെ ലഭിക്കും. 70 സീറ്റുകളിൽ 48 എണ്ണവും ബിജെപി നേടിയിരുന്നു 22 സീറ്റുകൾ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് നേടാനായത്.
ഫലം പ്രഖ്യാപനത്തിന് പിന്നാലെ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയെ പർവേഷ് വർമ്മയടക്കമുള്ള നേതാക്കൾ കണ്ടിരുന്നു. ഇതൊരു അനൗദ്യോഗിക കൂടിക്കാഴ്ച മാത്രമായിരുന്നെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അദ്ദേഹം ഉന്നത ബിജെപി നേതാക്കളെയും സന്ദർശിച്ചിരുന്നു. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി ആരാകുമെന്നുള്ള തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കുകയെന്ന് ബിജെപിയുടെ ഡൽഹി യൂണിറ്റ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ നേരത്തെ പറഞ്ഞിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും തങ്ങൾ ഏൽപ്പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.