Rekha Gupta: ഇന്ദ്രപ്രസ്ഥത്തിന്റെ തേരാളിയാകുന്ന നാലാമത്തെ വനിതാ; ആരാണ് രേഖ ഗുപ്ത?
Delhi Chief Minister Rekha Gupta: സുഷ്മ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന വനിത. സുഷ്മയ്ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന ആദ്യ ബിജെപി നേതാവും രേഖ തന്നെ. നിലവില്‍ ഡല്‍ഹി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാണ്. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാലിമാര്‍ ബാഗിലാണ് മത്സരിച്ചത്. 68,200 വോട്ടുകളുടെ ലീഡിലായിരുന്നു ജയം.

രേഖാ ഗുപ്ത പ്രധാനമന്ത്രിയോടൊപ്പം
നിയമസഭ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ നയിക്കുന്നത് ആരായിരിക്കുമെന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഏതാനും ദിവസമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖവും, മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ തറ പറ്റിച്ച പര്‍വേഷ് സാഹിബ് സിങ് വര്‍മ പേരുകളാണ് ചര്‍ച്ചകളില്‍ അധികവും ഉയര്‍ന്നുകേട്ടത്. ഡല്‍ഹിക്ക് വീണ്ടും ഒരു വനിതാ മുഖ്യമന്ത്രിയെ ലഭിക്കുമോയെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നു. പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കും, സംശയം ജനിപ്പിച്ച ചോദ്യങ്ങള്‍ക്കും, ആകാംക്ഷ ജനിപ്പിച്ച സസ്‌പെന്‍സുകള്‍ക്കും ഒടുവില്‍ വിരാമമായിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി തിരഞ്ഞെടുത്തതോടെ, രാജ്യതലസ്ഥാനത്തെ അധികാരത്തലപ്പത്ത് എത്തുന്ന നാലാമത്തെ വനിതയായി മാറുകയാണ് അവര്‍. പര്‍വേഷ് സാഹിബ് സിങ് വര്‍മ ഉപമുഖ്യമന്ത്രിയാകും.
സുഷ്മ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് രേഖ ഗുപ്ത. സുഷ്മയ്ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന ആദ്യ ബിജെപി നേതാവും രേഖ തന്നെ. നിലവില്‍ ഡല്‍ഹി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാണ് ഈ 50കാരി. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാലിമാര്‍ ബാഗിലാണ് ജനവിധി തേടിയത്. 68,200 വോട്ടുകളുടെ തകര്‍പ്പന്‍ ലീഡിലായിരുന്നു ജയം.
Read Also : സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ‘വിദാന്‍ സഭ’യിലേക്ക്
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു രംഗപ്രവേശം. 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. 2007 ൽ ഉത്തരി പിതംപുരയിൽ നിന്ന് ഡൽഹി കൗൺസിലർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2012ലും വിജയം ആവര്‍ത്തിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായും പ്രവര്‍ത്തിച്ചു. ഒരു അഭിഭാഷക കൂടിയാണ് രേഖ ഗുപ്ത.
ബിജെപി പരിഗണിച്ചത് അക്കാര്യം
ഡല്‍ഹി ഭരണത്തിന്റെ കടിഞ്ഞാണ്‍ ഒരു വനിതാ നേതാവിനെ ഏല്‍പിക്കുക എന്നതായിരുന്നു ബിജെപിയുടെ സ്ട്രാറ്റജി. ഇതോടെയാണ് ചര്‍ച്ചകള്‍ രേഖ ഗുപ്തയിലേക്ക് ചുരുങ്ങിയത്. മുന്‍ മേയര്‍ എന്ന നിലയിലുള്ള ഭരണപരിചയവും, ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളും രേഖയ്ക്ക് നറുക്ക് വീഴാന്‍ കാരണമായി. സത്യപ്രതിജ്ഞ നാളെ നടക്കും.